മുക്കം: മണാശ്ശേരി അങ്ങാടിയിൽ ടിപ്പർ ലോറി ഇന്റർലോക്ക് കട്ടകൾ കയറ്റി വരുകയായിരുന്ന മിനിലോറിയുമായി ഇടിച്ച് മറിഞ്ഞ് സമീപത്തെ ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതര പരിക്ക്. അമ്പലക്കണ്ടി പനത്തുപറമ്പിൽ ഷൈജു (50)വിനാണ് പരിക്കേറ്റത്.
പത്ത് മിനിറ്റോളം സിമന്റ് കട്ടകൾക്കിടയിൽ ഷൈജു കുടുങ്ങി കിടന്നു. പിന്നീട് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ നാട്ടുകാർ കട്ടകൾ നീക്കി പുറത്തെടുക്കുകയായിരുന്നു. ഇദ്ദേഹത്തെ മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്‌ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ചേന്ദമംഗല്ലൂർ ഭാഗത്ത് നിന്ന് ഇന്റർലോക്ക് കയറ്റിവന്ന മിനിലോറി മുക്കം-കുന്ദമംഗലം പാത മുറിച്ചുകടന്ന് മുത്താലം റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ മുക്കം ഭാഗത്ത് നിന്ന് അതിവേഗത്തിലെത്തിയ ടിപ്പർലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിലോറി ഇടതുവശത്തേക്ക് മറിഞ്ഞു.
ഇതിന് തൊട്ടടുത്തായി നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്നു ഷൈജു. ഓടിക്കൂടിയ നാട്ടുകാർ കട്ടകൾ നീക്കി ഷൈജുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നത്. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയും സ്‌ഥലത്തെത്തിയിരുന്നു.
Also Read: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; കളക്‌ടർ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും