പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തമാണ് ഇപ്പോൾ അവസാനിപ്പിച്ചത്. ഗൗതം കൃഷ്‌ണനെ കണ്ടെത്താനുള്ള തിരച്ചിലാണ് നടക്കുന്നത്. വാണിയംകുളം മുതൽ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളിലായിരുന്നു ഇന്ന് തിരച്ചിൽ നടത്തിയത്.
വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്‌ണ (23), ചേലക്കര സ്വദേശി മാത്യു എബ്രഹാം(23) എന്നിവരെയായിരുന്നു ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ നടത്തിയ തിരച്ചിലിൽ മാത്യു എബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തിരച്ചിലിലാണ് മാത്യു എബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയത്.
മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഗൗതം കൃഷ്‌ണയും മാത്യു എബ്രഹാമും ഉള്‍പ്പടെ ഏഴുപേരാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തില്‍പ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിൽ നടത്തുന്നത്.
Read Also: സംസ്‌ഥാനത്തിന് 14.25 ലക്ഷം ഡോസ് വാക്‌സിൻ കൂടി അനുവദിച്ചു