ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതോടെ വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. നാളെ രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിക്കണമെന്നാണ് ആഹ്വാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയവരുടെ കോലങ്ങൾ വിവിധ കേന്ദ്രങ്ങളിൽ കത്തിക്കും.
26ന് ഹൈവേകളിൽ കർഷകർ ട്രാക്‌ടർ മാർച്ച് നടത്തും. ഡെൽഹി രാംലീല മൈതാനിയിൽ മാർച്ച് 14ന് ഓൾ ഇന്ത്യ കിസാൻ മസ്‌ദൂർ പഞ്ചായത്തും സംഘടിപ്പിക്കും. ഒരുലക്ഷം പേർ കിസാൻ മസ്‌ദൂർ പഞ്ചായത്തിൽ പങ്കെടുക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം. ഇന്നലെയാണ് ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിൽ പഞ്ചാബ് സ്വദേശി ശുഭ് കരൺ സിങ് എന്ന 21 കാരനായ കർഷകൻ മരിച്ചത്.
ശുഭിന്റെ മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി എടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ആവശ്യപ്പെട്ടു. പോലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെൽ തലയിൽ വീണാണ് ശുഭ് കരൺ മരിച്ചതെന്നാണ് കർഷകർ പറയുന്നത്. കർഷകന്റെ മരണത്തിന് പിന്നാലെ ഡെൽഹി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. ഭാവി പരിപാടികൾ ഉടൻ തീരുമാനിക്കുമെന്ന് നേതാക്കൾ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| പുൽപ്പള്ളി സംഘർഷം; അഞ്ചുപേർ കൂടി അറസ്‌റ്റിൽ