കാഞ്ഞങ്ങാട്: കോവിഡ് വ്യാപന നിരക്കിൽ ജില്ലയിലെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയാണ്. ദിവസങ്ങളായി 5നും 6നും ഇടയിലാണ് ജില്ലയിലെ ടിപിആർ നിരക്ക്. കഴിഞ്ഞ 2 ദിവസങ്ങളിലായി ഇത് 4ലും 3ലുമെത്തി.
സംസ്‌ഥാനത്ത് തന്നെ ടിപിആർ നിരക്ക് 10ൽ താഴെയുള്ള ഏക ജില്ലയും കാസർഗോഡ് തന്നെയാണ്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ജില്ലയിലെ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പൂർണമായി അടച്ചു പൂട്ടി. ടാറ്റാ കോവിഡ് ആശുപത്രിയിൽ മാത്രമാണ് ഇപ്പോൾ ചികിൽസ.
ഇനി സ്‌കൂളുകൾ തുറന്ന ശേഷമുള്ള ഒരു മാസമാണ് മുൻപിലുള്ള ആശങ്ക. നവംബർ അവസാന വാരത്തോടെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടാതിരുന്നാൽ ജില്ല കോവിഡിനെ അതിജീവിക്കുന്നതിൽ വിജയിച്ചെന്നു കരുതാമെന്ന് ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി. കോടോം- ബേളൂർ, കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം നഗരസഭ, തൃക്കരിപ്പൂർ എന്നീ തദ്ദേശ സ്‌ഥാപനങ്ങളിലാണ് നിലവിൽ രോഗ വ്യാപനം ഏറ്റവും കുറവ്. ഇവിടങ്ങളിൽ 3ൽ താഴെയാണ് കോവിഡ് ബാധിതരുടെ എണ്ണം.
വാക്‌സിൻ ആദ്യ ഡോസ് പരമാവധി പേരിലെത്തിയതും കോവിഡ് വ്യാപനം കുറയാൻ കാരണമായി. നിലവിൽ ജില്ലയിൽ 1,271 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 52 പേർ മാത്രമാണ് സർക്കാർ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്. 43 പേർ സ്വകാര്യ ആശുപത്രികളിലും ചികിൽസയിൽ കഴിയുന്നു. ഇതിൽ 4 പേർ മാത്രമാണ് ഐസിയുവിൽ ചികിൽസയിലുള്ളത്.
Also Read: രക്‌തത്തിന്റെ രുചിയറിഞ്ഞവർ; ബിജെപിക്കെതിരെ ലാലു പ്രസാദ് യാദവ്