പാലക്കാട്: ജില്ലയിൽ ഇന്നലെ 20.67 ശതമാനം ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2070 പേർക്കാണ് ജില്ലയിൽ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 11,207 ആയി.
ജില്ലയിൽ പ്രതിരോധ നടപടികളും കർശന പരിശോധനകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ജില്ലയ്‌ക്ക് 69,000 ഡോസ് വാക്‌സിൻ കൂടി ലഭിച്ചതോടെ വാക്‌സിനേഷൻ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് വിവിധ കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് പരിശോധന നടക്കുക.
ആലത്തൂർ ടൗൺ പുതിയ ബസ് സ്‌റ്റാൻഡ്, കൊല്ലങ്കോട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ, കുമരംപുത്തൂർ വാട്ടമ്പലം ജിഎൽപി സ്‌കൂൾ, (9.30 മുതൽ ഒന്ന് വരെ), പള്ളിക്കുന്ന് ജിഎൽപി സ്‌കൂൾ (2 മുതൽ 4.30 വരെ), മലപ്പുഴ പിഎച്ച്സി, കല്യാണമണ്ഡപം, അനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, വണ്ടാഴി മുടപ്പല്ലൂർ ഗവ.ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ഇന്ന് ആർടിപിസിആർ പരിശോധന നടക്കുക.
സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളും, ഇളവുകളും ജില്ലയിലും ബാധകമാണെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു.
Read Also: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം; ബ്‌ളസിങ്ങിന് വിലക്ക്