കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണം പൂർണമായി വേണോ എന്ന് തീരുമാനിക്കാൻ കോർപ്പറേഷന് കഴിയില്ലെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“ഇപ്പോഴാണ് മിഠായിത്തെരുവിലൂടെ സമാധാനത്തോടെ നടന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുന്നത്. ആളുകളെ മുട്ടിയായിരുന്നു വാഹനങ്ങൾ കടന്നു പോയിരുന്നത്. ഇന്ന് ആ പേടിയില്ല. കുട്ടികളുടെ കൈപിടിച്ച് മിഠായിത്തെരുവിലൂടെ നടക്കാം. വ്യാപാരികളുടെ അവസ്‌ഥ കേൾക്കുമ്പോൾ സങ്കടമുണ്ട്. എന്നാൽ വാഹന നിയന്ത്രണം പൂർണമായി വേണോ എന്ന് തീരുമാനിക്കാൻ കോർപ്പറേഷന് സാധിക്കില്ല. എങ്കിലും സമ്മർദ്ദം ചെലുത്തും,”- മേയർ പറഞ്ഞു.
അതേസമയം കിഡ്‌സൺ കോർണറിലെ പാർക്കിങ് പ്ളാസയുടെ നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ടെൻഡർ കൊടുത്തിട്ടുണ്ടെന്നും മേയർ പറഞ്ഞു.
മിഠായിത്തെരുവിലെ വാഹനഗതാഗതം പുനഃസ്‌ഥാപിക്കണമെന്നും പാർക്കിങ് പ്ളാസ നിർമാണം ഉടൻ തുടങ്ങണമെന്നും വ്യാപാരികൾ മേയറോട് ആവശ്യപ്പെട്ടിരുന്നു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ മേയറെ ആദരിച്ചു. നോർത്ത് മണ്ഡലം പ്രസിഡണ്ട് എൻകെ മൻസൂർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻമോസ് ടാംടൺ, എവിഎം കബീർ, കെ സേതുമാധവൻ, എം ഷാഹൽ ഹമീദ്, സിജെ ടെന്നിസൺ, കെപി അബ്‌ദുൽ റസാഖ്, കെപി മൊയ്‌തീൻകോയ, വി സുനിൽകുമാർ, സുഷൻ പൊറ്റെക്കാട്, പിവിഎ സിദ്ദിഖ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Malabar News: സൈനുദ്ദീൻ മഖ്‌ദും സ്‌മാരകം: തീരുമാനം സാമൂഹ്യ നീതിയുടെ വിളംബരം; കേരള മുസ്‌ലിം ജമാഅത്ത്