മലപ്പുറം: അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് തൂലിക പടവാളാക്കിയ ശൈഖ് സൈനുദ്ധീൻ മഖ്‌ദുമിന്റെ ഓർമക്കായി സ്‌മാരകം നിർമിക്കാൻ മുന്നോട്ട് വന്ന കേരള സർക്കാർ തീരുമാനം സന്തോഷകരവും സാമൂഹ്യനീതിയുടെ വിളംബരവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി പ്രസ്‌താവിച്ചു.
സ്വാതന്ത്ര്യ സമര പോരാളിയും, തുഹ്ഫതുൽ മുജാഹിദീൻ ഉൾപ്പെടെയുള്ള നിരവധി ചരിത്ര ഗ്രൻഥങ്ങളുടെ രചയിതാവും പണ്ഢിതനും സൂഫി വര്യനുമായ ശൈഖ് സൈനുദ്ദീൻ മഖ്‌ദുമിന് ഉചിതമായ സ്‌മാരകം നിർമിക്കുന്നതിന് ബജറ്റിൽ 50 ലക്ഷം രൂപയാണ് ഈ സർക്കാർ വകയിരുത്തിയത്.
ചരിത്രത്തിന്റെ അപനിർമിതികൾ സജീവമായ കാലഘട്ടത്തിൽ യഥാർഥ ചരിത്ര നായകരുടെ സംഭാവനകൾ പുതുതലമുറക്ക് പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ ഏറെ സ്വാഗതാർഹമാണ്. വിദേശ രാജ്യങ്ങളിലുൾപ്പെടെ സൈനുദ്ദീൻ മഖ്‌ദുമിന്റെ ഗ്രൻഥങ്ങൾ അക്കാദമിക വിഷയമാകുമ്പോൾ ഗ്രൻഥകർത്താവിന്റെ കർമ്മ മണ്ഡലമായ പൊന്നാനിയിൽ ഇത്രയും കാലം ഉചിതമായയൊരു സ്‌മാരകം പോലും നിർമ്മിക്കാൻ കഴിയാതെ പോയത് ഏറെ ഖേദകരമായിരുന്നു. അത് പരിഹരിക്കാനുള്ള സർക്കാർ ശ്രമം ശ്ളാഘനീയമാണ്.
വിസ്‌മരിക്കപ്പെട്ട മഖ്‌ദുമുമാരെയും അവരുടെ ധീരോദാത്തമായ പോരാട്ടങ്ങളെയും കുറിച്ച് പുതു തലമുറക്ക് അന്വേഷണത്തിനും പഠനത്തിനും അവസരമൊരുക്കാൻ തയ്യാറായ സംസ്‌ഥാന സർക്കാരിന്റെയും, സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന്റെയും ഇടപെടൽ മാതൃകാപരമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഏറെ തൊഴിൽ സാധ്യതകളുള്ള അറബിക് ഉൾപ്പടെയുള്ള വിദേശ ഭാഷ സർവ്വകലാശാലയായി ഇതിനെ ഉയർത്തി കൊണ്ടുവരാനും അതിനാവശ്യമായ വിദഗ്‌ധ പഠനവും ഫണ്ട് ലഭ്യമാക്കാനുമുള്ള തുടർ നടപടികളും കൂടി സർക്കാർ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യം പരിഗണിക്കാൻ വേണ്ടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ജനറൽ സെക്രട്ടി പിഎം മുസ്‌തഫ കോഡൂർ, കെപി ജമാൽ കരുളായി, യൂസഫ് പെരിമ്പലം തുടങ്ങിവയരുടെ നേതൃത്വത്തിൽ മുൻപ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
Most Read: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 5 മരണം