തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരൻ യുഎ ഖാദറിന് ആദരാഞ്‌ജലികളുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പ്രിയ എഴുത്തുകാരനെ ഓർത്തെടുത്തത്. ബാല്യത്തില്‍ തന്റെ അച്ഛന്റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്റെ ആത്‌മാവ് തൊട്ടറിഞ്ഞ്, ജീവിത തുടിപ്പുകളെ മനസിലേറ്റു വാങ്ങി നാടിന്റെ കഥാകാരനായി മാറിയ എഴുത്തുകാരനാണ് യുഎ ഖാദറെന്ന് സ്‌പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.
‘പല കാലങ്ങളെ, പല ജീവിതങ്ങളെ തൃക്കോട്ടൂർ ചരടിൽ കോർത്തതാണ് തൃക്കോട്ടൂർ കഥാകാരന്റെ പെരുമ. നാട്ടു ജീവിതങ്ങളും നാട്ടുകഥകളും മാത്രമല്ല, നാട്ടുമൊഴിവഴക്കങ്ങളും കൂടിയാണ് ഖാദറിനെ ഗ്രാമത്തിന്റെ കഥാകാരനാക്കിയത്.’ സ്‌പീക്കർ പറഞ്ഞു.
കേരളത്തിലെ സാംസ്‌കാരിക രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ പോലൊരാളുടെ വിയോഗം നികത്താനാവാത്ത നഷ്‌ടമാണെന്നും, എഴുത്തിന്റെ പെരുമയില്‍ അദ്ദേഹം എന്നും അനശ്വരനായിരിക്കുമെന്നും സ്‌പീക്കർ പറഞ്ഞു.
കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ആദാരാഞ്‌ജലികൾ അർപ്പിച്ചത്. മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്‌ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്‌ടമാണ് യുഎ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു യുഎ ഖാദർ മരണപ്പെട്ടത്. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. ഖബറടക്കം ഇന്ന് നടക്കും.
Read Also: തൃക്കോട്ടൂർ പെരുമയുടെ കഥാകാരന് വിട