ഡെൽഹി: രാജ്യത്തെ അഫ്‌ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ട്വിറ്റര്‍ ഹാന്‍ഡിലിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതായി ഇന്ത്യയിലെ അഫ്‌ഗാന്‍ എംബസി അധികൃതര്‍ അറിയിച്ചു.
താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ രാജ്യം വിട്ട അഫ്‌ഗാൻ പ്രസിഡണ്ട് അഷ്‌റഫ് ഗനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ പ്രത്യക്ഷ്യപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്‌തമായത്. അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് എംബസിയുടെ പ്രസ് സെക്രട്ടറി അബ്‌ദുൽഹഖ് ആസാദ് വ്യക്‌തമാക്കി.
അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിൽ ഇന്നലെ രാവിലെയോടെയാണ് താലിബാൻ പ്രവേശിച്ചത്. ഇതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് അഫ്‌ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്‌ഗാൻ സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം അഫ്‌ഗാനിസ്‌ഥാനിൽ അടിയന്തിരമായി വിമാനം ഇറക്കാൻ ഇന്ത്യ തീരുമാനിച്ചു. ഡെൽഹിയിൽ നിന്നും ഇന്ന് ഉച്ചക്ക് 12.30ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി കാബൂളിലേക്ക് പുറപ്പെടും. കൂടാതെ 2 വിമാനങ്ങൾ കൂടി അടിയന്തിര യാത്രക്ക് തയ്യാറാക്കി നിർത്തണമെന്ന് എയർ ഇന്ത്യക്ക് കേന്ദ്രസർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഏത് നിമിഷവും സ്‌ഥിതിഗതികൾ മാറിമാറിയാൻ സാധ്യതയുള്ളതിനാൽ അഫ്‌ഗാനിസ്‌ഥാനിൽ നിന്നും ഡെൽഹിയിലേക്കുള്ള അടിയന്തിര യാത്രക്ക് തയ്യാറെടുത്തിരിക്കാൻ ജീവനക്കാർക്കും ഇന്ത്യ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം 129 യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം കാബൂളില്‍ നിന്നും ഡെൽഹിയിൽ എത്തിയിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് വിമാനം ഡെൽഹിയിൽ തിരിച്ചെത്തിയത്. അഫ്‌ഗാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള അവസാന വിമാനമായിരുന്നു ഇത്. നയതന്ത്ര പ്രതിനിധികളും സുരക്ഷാ ജീവനക്കാരും അടക്കമുള്ള ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്.
Most Read: മേഘാലയ മുഖ്യമന്ത്രിയുടെ വീടിനുനേരെ ആക്രമണം; ഷില്ലോങ്ങിൽ കർഫ്യൂ