കാസർഗോഡ്: ജില്ലയിൽ നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസിൽ രണ്ട് അസം സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ. സൈദുൽ, റൂബിയാൻ എന്നിവരാണ് കാസർഗോഡ് ടൗൺ പോലീസിന്റെ പിടിയിലായത്. കാസർഗോഡ് ചൗക്കി മജലിലെ സ്‌ഥാപനത്തിൽ നിന്ന് കഴിഞ്ഞ ആഴ്‌ചയാണ് 16 ലക്ഷം രൂപയുടെ ഉപ്പിലിട്ട കന്നുകാലിക്കുടൽ മോഷണം പോയത്.
തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ നിന്നാണ് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഉപ്പിലിട്ട് ഉണക്കിയ കന്നുകാലിക്കുടൽ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന സ്‌ഥാപനത്തിൽ ആണ് മോഷണം നടന്നത്. അറസ്‌റ്റിലായ രണ്ടുപേരിൽ നിന്ന് 50,000 രൂപയും പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ കന്നുകാലിക്കുടൽ നാലര ലക്ഷം രൂപക്ക് വിറ്റുവെന്നാണ് പ്രതികൾ പോലീസിൽ നൽകിയ മൊഴി.
സ്‌ഥാപനത്തിലെ തൊഴിലാളികളുടെ ഒത്താശയോടെയാണ് ഇവ കടത്തിയതെന്നും പ്രതികൾ സമ്മതിച്ചു. സ്‌ഥാപനത്തിലെ ജീവനക്കാരായ അസം സ്വദേശികളായ അഷ്റഫുൽ ഇസ്‌ലാം, ഉമറുൽ ഫാറൂഖ്, ഷെഫീഖുൽ, അസ്രത്ത് അലി, മുഖീബുൽ, ഖൈറുൽ എന്നിവരെയും മുൻ ജീവനക്കാരൻ ഷഫീഖുലിനെയും ഇനി പിടികൂടാനുണ്ട്. ഇയാളാണ് മോഷണം ആസൂത്രണം ചെയ്‌തത്. ഇവരെല്ലാം അസമിലേക്ക് കടന്നതായാണ് സൂചന.
Most Read: സിൽവർ ലൈൻ സംവാദം; അലോക് വർമയും ശ്രീധർ രാധാകൃഷ്‌ണനും പിൻമാറി