തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് സാങ്കേതിക വിദഗ്‌ധൻ അലോക് കുമാർ വർമയും പരിസ്‌ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്‌ണനും പിൻമാറി. സിൽവർ ലൈനെ എതിർക്കുന്ന രണ്ട് പേരാണ് നിലവിൽ സംവാദത്തിൽ നിന്ന് പിൻമാറിയിരിക്കുന്നത്. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നുവെന്നാണ് അലോക് വർമ പറഞ്ഞത്. സംവാദം നടത്തുന്നത് സർക്കാർ ആയിരിക്കണം എന്നുള്ള ആവശ്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്.
അലോക് വർമ ചീഫ് സെക്രട്ടറിയെ ആണ് നിലപാട് അറിയിച്ചത്. ശ്രീധർ രാധാകൃഷ്‌ണൻ കെ റെയിൽ കോർപറേഷനെ ആണ് സംവാദത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ ആദ്യം സംവാദത്തിന് ക്ഷണിക്കുകയും പിന്നീട് കാരണം വിശദീകരിക്കാതെ ഒഴിവാക്കുകയും ചെയ്‌തതിനോടുള്ള അതൃപ്‌തിയും ഇരുവർക്കുമുണ്ട്.
സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് അലോക് കുമാർ വർമ നേരത്തെ നിലപാട് അറിയിച്ചിരുന്നു. ക്ഷണക്കത്ത് അയക്കേണ്ടത് കെ-റെയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്‌ക്ക് മുൻപ് നിലപാട് വ്യക്‌തമാക്കണമെന്നും ഇദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിൻമാറുമെന്നാണ് അലോക് കുമാർ വർമ അറിയിച്ചിരുന്നത്. ഇടതു വിമർശകൻ ജോസഫ് സി മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർ ലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. ജോസഫ് സി മാത്യുവിനു പകരം പരിസ്‌ഥിതി പ്രവർത്തകൻ ഡോ. ആർ ശ്രീധറിനെ ഉൾപ്പെടുത്തി. എന്നാൽ, ജോസഫ് സി മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ-റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല. 28ന് താജ് വിവാന്തയിലാണ് സംവാദം നടക്കുക.
Most Read: ശനിയാഴ്‌ച വരെ മഴ തുടരും; ശക്‌തമായ ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം