അബുദാബി: കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി യുഎഇ ആരോഗ്യമന്ത്രി അബ്‌ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. യുഎഇയും ചൈനയും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ഡോസാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ഇതേ ദിവസം തന്നെ രാജ്യം ഒരു ലക്ഷത്തിലധികം പേരിൽ വാക്‌സിൻ പരീക്ഷണം നടത്തി.
കോവിഡ് വ്യാപനം തടയുന്നതിന് വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വിപുലമായ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്‌ചയാണ് യുഎഇ വാക്‌സിന് അംഗീകാരം നൽകിയത്. കോവിഡ് വൈറസിനെതിരെ ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ വാക്‌സിൻ സഹായിക്കുന്നതായും കണ്ടെത്തിയിരുന്നു. രാജ്യത്തെ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് അടിയന്തരമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായത്.
രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് അടിയന്തര പരിഗണന നൽകിയാണ് വാക്‌സിൻ ലഭ്യമാക്കിയതെന്ന് അബ്‍ദുൽ റഹ്‌മാൻ വ്യക്തമാക്കി. പരീക്ഷണത്തിന്റെ വിജയകരമായ ഫലങ്ങൾ നൽകുന്ന പ്രതീക്ഷ ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ നടന്ന് വരുന്ന വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ക്ലിനിക്കൽ പരിശോധനകൾ വിജയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചത് ജൂലൈ 16 നാണ്. ഈ കാലയളവിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 ൽ അധികം ആളുകൾ പരീക്ഷണത്തിൽ പങ്കാളികളായി. കഴിഞ്ഞ ദിവസം ബഹറിൻ ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.