അബുദാബി : ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ജനുവരി 9 മുതല്‍ തുറക്കുമെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇതോടെ 2017 ജൂണ്‍ 5ന് ഖത്തറിനെതിരെ യുഎഇ സ്വീകരിച്ച എല്ലാ നടപടികളും അവസാനിപ്പിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. അല്‍ ഉല കരാറില്‍ ഒപ്പ് വച്ചതിന് പിന്നാലെ യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഖാലിദ് അബ്‍ദുള്ള ബെല്‍ഹൗളിനെ ഉദ്ധരിച്ച് എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഖത്തറിനെതിരെയുള്ള ഉപരോധം സൗദി ഉള്‍പ്പടെ നാല് രാജ്യങ്ങള്‍ പിന്‍വലിച്ചത്. തുടർന്ന് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള അല്‍ ഉല കരാറില്‍ സൗദി, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പ് വച്ചു. ഇതോടെ കഴിഞ്ഞ മൂന്നരവർഷമായി നീണ്ടുനിന്ന ഗള്‍ഫ് പ്രതിസന്ധിക്ക് തിരശീല വീണു.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ച് ഒരാഴ്‌ചക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത, വാണിജ്യ ബന്ധങ്ങള്‍ പുനഃസ്‌ഥാപിക്കുമെന്ന് യുഎഇ വ്യക്‌തമാക്കി. ഇതിന്റെ ഭാഗമായി നയതന്ത്ര കാര്യാലയങ്ങള്‍ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : കോവിഡ്; സൗദിയിൽ 97 പുതിയ കേസുകൾ, മരണനിരക്ക് കുറഞ്ഞു