തിരുവനന്തപുരം : ഇടത് മുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പനും കൂട്ടർക്കും മൂന്ന് സീറ്റ് നൽകാൻ തീരുമാനമായി. പാലാ സീറ്റിന് പുറമേ കായംകുളം സീറ്റ് കൂടി നൽകാനാണ് യുഡിഎഫിൽ ഇപ്പോൾ പ്രാഥമിക ധാരണയായത്. മൂന്നാമത്തെ സീറ്റിനെ സംബന്ധിച്ച ചർച്ചകൾ നടത്തിയ ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്‌തമാക്കി. മലബാർ മേഖലയിൽ സീറ്റ് അനുവദിക്കാനാണ് സാധ്യത കൂടുതൽ.
ഇടത് മുന്നണി വിട്ട കാപ്പനും കൂട്ടരും പുതിയ പാർട്ടി രൂപീകരിക്കുമെന്ന് വ്യക്‌തമാക്കിയിരുന്നു. ശേഷം ഈ പാർട്ടി യുഡിഎഫിൽ ഘടകകക്ഷിയാകും. പാർട്ടി സ്‌ഥാനങ്ങൾ എല്ലാം രാജി വെക്കാൻ തീരുമാനിച്ചതായി മാണി സി കാപ്പൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു. എന്നാൽ എംഎൽഎ സ്‌ഥാനം രാജി വെക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്നും കിട്ടിയ കോർപറേഷൻ ഉൾപ്പടെ രാജി വെക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
പുതിയ പാർട്ടി രൂപീകരിക്കുന്ന സാഹചര്യത്തിൽ തന്നോടൊപ്പം എൻസിപിയിലെ 11 ഭാരവാഹികൾ കൂടിയുണ്ടാകും. സെക്രട്ടറിയും ട്രഷററും ഉൾപ്പടെയുള്ളവർ ഇതില്‍ ഉള്‍പ്പെടും. വ്യക്‌തിപരമായ ബന്ധത്തിന്റെ പേരില്‍ തന്നെ കൂട്ടത്തില്‍ നിര്‍ത്തണമെന്നായിരുന്നു ശരദ് പവാര്‍ ആഗ്രഹിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ലെന്നും മാണി സി കാപ്പന്‍ വ്യക്‌തമാക്കി.
Read also : ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ്; കേസിൽ ആദ്യ അറസ്‌റ്റ്