ന്യൂഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ ഡെൽഹി കോടതി 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ഉമറിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഉമറിനെതിരെ 11 ലക്ഷം പേജുള്ള രേഖകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പോലീസ് കോടതിയിൽ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉമറിനെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.
എന്നാൽ, കലാപം നടന്ന ഫെബ്രുവരി 23 നും 26 നും ഇടയിൽ ഉമർ ഖാലിദ് ഡെൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ത്രിദീപ് പെയ്‌സ് കോടതിയെ അറിയിച്ചു; പൗരത്വ (ഭേദഗതി) നിയമത്തെ അല്ലെങ്കിൽ സിഎഎയെ അദ്ദേഹം എതിർത്തിരുന്നുവെന്നും അദ്ദേഹത്തിന്റെ നിലപാടിൽ ഇപ്പോഴും ലജ്ജിക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു; ഖാലിദ് പ്രതിഷേധത്തിന് പ്രേരിപ്പിച്ചു എന്നതിന് പോലീസ് ഇതുവരെ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.
Related News: ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശിതരൂര്‍
കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ ഉണ്ടായ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഞായറാഴ്ചയാണ് ഉമറിനെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്‌തത്. ഡെൽഹി പൊലീസിലെ സ്പെഷ്യൽ സെൽ ആണ് ഉമറിനെ അറസ്റ്റ് ചെയ്‌തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഞായറാഴ്ച രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് ഒന്നിന് ഡെൽഹി പോലീസ് ഉമറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. ഷഹീൻബാഗിൽ ഇയാൾ നടത്തിയ പ്രസംഗം വിദ്വേഷം പടർത്തുന്നതാണ് എന്ന പരാതിയെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഉമറിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചുവെച്ചിരുന്നു.
കലാപം നടക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് ജൂണിൽ അറസ്‌റ്റിലായ ഖാലിദ് സൈഫിയുമൊത്ത് ഷഹീൻബാഗിൽ ഉമർ പ്രസംഗിച്ചിരുന്നു. കലാപത്തിൽ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിനെ ബന്ധിപ്പിച്ചത് മുൻപ് അറസ്‌റ്റിലായ ഖാലിദ് സൈഫിയാണെന്ന് പോലീസ് ആരോപിക്കുന്നു.
Related News: നാണക്കേട്, ശബ്‌ദമുയരണം; ഉമർ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്
അതേസമയം, ഉമർ ഖാലിദിനു പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂരും നടൻ പ്രകാശ് രാജും ഉൾപ്പടെ നിരവധി പേർ രംഗത്തെത്തി. “നാണക്കേട്.. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ തേടിപ്പിടിച്ച് വേട്ടയാടുന്ന ഈ നടപടിക്കെതിരെ ഇപ്പോൾ ശബ്‌ദം ഉയർത്തിയില്ലെങ്കിൽ .. നമ്മൾ ലജ്ജിക്കണം”- എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ വിലകൊടുക്കേണ്ടി വന്നവരെ മറന്നുവെന്ന് ശശി തരൂർ ആരോപിച്ചു.