കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികളുമായി സമസ്‌ത. ഇന്ന് കോഴിക്കോട് സ്‌പെഷ്യൽ കൺവെൻഷൻ ചേരും. സിവിൽ കോഡിൽ എതിർപ്പ് അറിയിച്ചു നേരത്തെ തന്നെ സമസ്‌ത രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിഷയത്തിൽ എതിർപ്പ് അറിയിച്ചു മുസ്‌ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ നീക്കത്തോട് യോജിക്കാനാകില്ല. രാഷ്‌ട്രീയ കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിച്ചു പ്രക്ഷോഭം ആലോചിക്കും. സമസ്‌ത അതിന് നേതൃത്വം നൽകും. മറ്റു മതനേതാക്കളെയും സമീപിക്കും. എല്ലാ രാഷ്‌ട്രീയ കക്ഷികളും യോജിക്കണമെന്നും, ഇടതുപക്ഷം ഏക സിവിൽ കോഡിനെ എതിർത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്‌തമാക്കി.
അതേസമയം, ഏക സിവിൽ കോഡിൽ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കുകിഴക്കൻ മേഖലയിലെ ക്രൈസ്‌തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗോത്രവിഭാഗങ്ങളെയും വടക്കുകിഴക്കൻ മേഖലയിലെ ക്രൈസ്‌തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കൾ അറിയിച്ചു.
Most Read: മിഷൻ 2024ന് തുടക്കമിട്ട് ബിജെപി; പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്‌ഥാനും സന്ദർശിക്കും