കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നാടാകെ പകച്ച് നിൽക്കുമ്പോൾ ഒരു മാസത്തോളമായി പ്രതിഫലം വാങ്ങാതെ ഓക്‌സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലി ഏറ്റെടുത്ത് യൂണിയൻ തൊഴിലാളികൾ മാതൃകയായി. പ്രതിഫലം വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും തൊഴിലാളികളുടെ അവസ്‌ഥ മനസിലാക്കിയ മോട്ടോർ വാഹന വകുപ്പ് ഇവർക്ക് ഭക്ഷ്യക്കിറ്റ് എത്തിച്ചു നൽകി. തേവരയിലെ കൊച്ചിൻ എയർ പ്രോഡക്‌ട്സിലായിരുന്നു വിതരണം.
എറണാകുളം ജില്ലയിലെ മോട്ടോർ വാഹന ഉദ്യോഗസ്‌ഥർ ഒരു മാസമായി ഓക്‌സിജൻ ട്രാൻസ്‌പോർട്ടുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. കലൂർ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ തയ്യാറാക്കിയിട്ടുള്ള ഓക്‌സിജൻ വാർ റൂമിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്ന ദൗത്യമാണ് ഉദ്യോഗസ്‌ഥർ ഏറ്റെടുത്തത്. കൊച്ചിൻ ഷിപ്പിയാർഡിന് സമീപം പ്രവർത്തിക്കുന്ന കൊച്ചിൻ എയർ പ്രോഡക്‌ട്സ് എന്ന സ്‌ഥാപനത്തിൽ നിന്നാണ് സിലിണ്ടറുകളിൽ ഓക്‌സിജൻ നിറച്ച് വിതരണം ചെയ്യുന്നത്.
ഇതിനായി പകർച്ചവ്യാധി നിയമപ്രകാരം ഏറ്റെടുത്ത വാഹനങ്ങളും ഡ്രൈവർമാരും അണിനിരന്നു. സിലിണ്ടറുകൾ വാഹനങ്ങളിലേക്ക് കയറ്റുന്നതും ഇറക്കുന്നതുമായിരുന്നു ദൗത്യത്തിൽ നേരിട്ട വലിയ വെല്ലുവിളി. ഈ സാഹചര്യത്തിലാണ് എറണാകുളത്തെ സിഐടിയു സിറ്റി ചുമട്ടു തൊഴിലാളികൾ മുന്നോട്ട് വന്നത്.
പ്രതിഫലം ആഗ്രഹിക്കാതെ ദൗത്യത്തിൽ പങ്കാളികളായ തൊഴിലാളികൾ ഒരു മാസത്തിലേറെയായി മുടക്കമില്ലാതെ ഈ സേവനം നിർവഹിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഫോർട്ട് കൊച്ചി, ആലുവ തുടങ്ങിയ സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചും കൂടുതൽ തൊഴിലാളികൾ മുന്നോട്ട് വന്നിരുന്നു.
സന്നദ്ധ സേവനം നൽകുന്ന തൊഴിലാളികൾക്ക് സഹപ്രവർത്തകരുടെയും മറ്റുള്ളവരുടെയും സഹകരണത്തോടെ പലചരക്കും പച്ചക്കറിയും മാസ്‌ക്കുകളും അടങ്ങുന്ന കിറ്റാണ് മോട്ടോർ വാഹന വകുപ്പ് നൽകിയത്.
Also Read: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം; പ്രത്യേക പാക്കേജുമായി സർക്കാർ