കൊച്ചി: മായം ചേര്‍ക്കാതെയും കലര്‍പ്പില്ലാതെയും ഗുണ നിലവാരമുള്ള ഭക്ഷ്യ വസ്‌തുക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ച് വി മാനിഫെസ്‌റ്റ്. ഫിഷ് സ്‌റ്റാള്‍- ഫിഷ് ഷോപ്പ് ഉടമകള്‍ക്ക് വേണ്ടി ഹോട്ടല്‍ ടാജ് ഗേറ്റ് വേയില്‍ സംഘടിപ്പിച്ച സെമിനാര്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉൽഘാടനം ചെയ്‌തു.
സ്വാര്‍ഥ ലാഭത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഭക്ഷ്യ മേഖലയിലെ സംരംഭകരെ സെമിനാറിൽ മേയര്‍ ഓര്‍മ്മപ്പെടുത്തി. കളമശ്ശേരി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്നതും റെസ്‌റ്ററന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മൽസ്യ സ്‌റ്റാളുകള്‍ തുടങ്ങി ഭക്ഷ്യ മേഖലയില്‍ ഭക്ഷ്യ ഗുണ മേൻമ പരിശോധന, ഓഡിറ്റ്, പരിശീലനം, ആരോഗ്യ സേവനങ്ങള്‍ എന്നീ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വി മാനിഫെസ്‌റ്റ്.
മായം കലര്‍ന്ന ഭക്ഷണം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ഭക്ഷ്യ ഗുണമേൻമ ഉറപ്പ് വരുത്തി വിപണന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സാങ്കേതിക വിദഗ്‌ധർ സെമിനാറില്‍ ക്ളാസുകള്‍ എടുത്തു. ഒരിക്കലെങ്കിലും മായം കലര്‍ന്ന ഭക്ഷ്യ വസ്‌തുക്കള്‍ കഴിച്ചിട്ടില്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ലെന്നും സ്‌ഥാപനങ്ങള്‍ക്കുള്ളില്‍ തന്നെ ഭക്ഷ്യ സുരക്ഷാ മാനേജ്മെന്റ് സംവിധാനം ഉണ്ടാകണമെന്നും സിഫ്റ്റ് മുന്‍ പ്രിന്‍സിപ്പലും മൽസ്യ ഗവേഷകനുമായ ഡോ. എംകെ മുകുന്ദന്‍ പറഞ്ഞു.
മൽസ്യം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ശുചിത്വവും ആരോഗ്യ സംരക്ഷണവും സംബന്ധിച്ച സാങ്കേതിക വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫോര്‍മാലിന്‍, അമോണിയ, ബെന്‍സോയിക് ആസിഡ് തുടങ്ങിയ വസ്‌തുക്കളുടെ ഉപയോഗം എത്രത്തോളം ഗുരുതരമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
വിവിധ വിഷയങ്ങളില്‍ റിബു എം ജേക്കബ്, എകെ ജോമോന്‍, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് വി മാനിഫെസ്‌റ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡയറക്‌ടർ ഡോ. മരിറ്റ തോമസ്, വി മാനിഫെസ്‌റ്റ് ക്വാളിറ്റി മാനേജര്‍ ഷീബ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗുണമേൻമയുള്ള ഭക്ഷണം വില്‍ക്കുന്ന കടകളുടെയും ഭക്ഷണ ശാലകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി വി മാനിഫെസ്‌റ്റ് അടുത്ത മാസം മൊബൈല്‍ ആപ്പും രംഗത്തിറക്കും.
Also Read: പരസ്യ പ്രതിഷേധം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി; ലതികാ സുഭാഷിനെതിരെ ദീപ്‌തി മേരി വർഗീസ്