തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് പോലീസ് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവമാണ് നടന്നത്. എല്ലാത്തിലും പോലീസ് കുറ്റക്കാരല്ല. പരക്കെ ആക്ഷേപം പറയാനാകില്ല. പോലീസ് ഇടപെടൽ കാരണം പുതുവൽസരം ശാന്തമായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കോവളത്ത് വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ടൂറിസം മേഖലയെ തകർക്കുന്ന നടപടികൾ അഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നടപടി സർക്കാർ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കും. അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതിനിടെ സംഭവത്തിൽ ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തതിന് എതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ രംഗത്ത് വന്നു. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന നിർദ്ദേശമാണ് ഗ്രേഡ് എസ്ഐ ഷാജി പാലിച്ചതെന്ന് അസോസിയേഷൻ പറഞ്ഞു.
മദ്യം കളയാൻ പോലീസ് ആവശ്യപ്പെട്ടിട്ടില്ല. വിദേശിയുടെ സമീപത്തു പോവുകയോ തൊടുകയോ ചെയ്‌തിട്ടില്ലെന്നും വിരമിക്കാൻ അഞ്ചു മാസം മാത്രമുള്ള ഉദ്യോഗസ്‌ഥനെ ഇതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌ത നടപടി നീതീകരിക്കാൻ ആവില്ലെന്നും അസോസിയേഷൻ പ്രതികരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഡിജിപിയേയും അസോസിയേഷൻ നേതാക്കൾ പ്രതിഷേധം അറിയിച്ചു.
Most Read: 2021ൽ കൊല്ലപ്പെട്ടത് 45 മാദ്ധ്യമ പ്രവർത്തകരെന്ന് ഐഎഫ്ജെ