തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീം കോടതിക്ക് മുന്നിൽ കേരള സർക്കാർ അവാസ്‌തമായ കാര്യങ്ങൾ പറയുന്നുവെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കെഎം മാണിയുടെ അഴിമതിക്കെതിരായ സമരമാണെന്ന് അന്ന് പറഞ്ഞു. ഉമ്മൻചാണ്ടിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്ന് കോടിയേരി പറഞ്ഞിരുന്നു. എംഎൽമാരുടെ പ്രിവില്ലേജ് എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ പോകാൻ പാടില്ലായിരുന്നു; പ്രതിപക്ഷ നേതാവ് പറഞ്ഞു.
കുറ്റകൃത്യം നടത്തിയിട്ട് പ്രിവില്ലേജ് ഉണ്ടെന്ന് പറയുന്നതിൽ ന്യായമില്ലെന്നും താൻ അന്ന് പറഞ്ഞ കാര്യം സുപ്രീം കോടതി ഇപ്പോൾ ശരിവെച്ചതായും വിഡി സതീശൻ ചൂണ്ടിക്കാട്ടി. കൂടാതെ ലോകം മുഴുവൻ തൽസമയം കണ്ട ആ സംഭവത്തിന് തെളിവില്ലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നതെന്നും സതീശൻ വിമർശിച്ചു.
നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സഭയില്‍ അക്രമം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുമോ എന്ന് ചോദിച്ച കോടതി പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും എംഎല്‍എമാരുടെ കൈവശം തോക്കുണ്ടായിരുന്നു എങ്കിൽ വെടിയുതിർക്കുമോ എന്നും ചോദിച്ചു.
അതേസമയം നിയമസഭാ കയ്യാങ്കളി കേസ് സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നായിരുന്നു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. പൊതുഖജനാവിലെ പണമെടുത്താണ് സർക്കാർ കേസുമായി മുന്നോട്ട് പോകുന്നതെന്നും തീരുമാനം പുനഃപരിശോധിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Most Read: വാട്‍സ്ആപ്പ് സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ല; നിർണായക പരാമർശവുമായി സുപ്രീം കോടതി