കൊച്ചി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതിക സുഭാഷിനെതിരെ പറവൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വിഡി സതീശൻ. ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികക്ക് ഒഴിവാക്കാമായിരുന്നു എന്നും വിഡി സതീശൻ പറഞ്ഞു.
കലാപക്കൊടി ഉയർത്തുന്നവർ പുനഃരാലോചിക്കക്കണം എന്നും അദ്ദേഹം പറഞ്ഞു. ലതികയുമായി അടുത്ത ബന്ധമാണുള്ളത്. ഏറ്റുമാനൂർ സീറ്റ് മതിയെന്നായിരുന്നു അവരുടെ ആവശ്യം. അവരെ സംബന്ധച്ചിടത്തോളം ഏറ്റുമാനൂർ സീറ്റ് ന്യായമാണ്.
എന്നാൽ കേരള കോൺഗ്രസിന് ഒഴിവാക്കാൻ സാധിക്കാത്ത സീറ്റായിരുന്നു ഏറ്റുമാനൂരെന്നും വിഡി സതീശൻ വ്യക്‌തമാക്കി. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരുന്നു. സ്‌ഥാനാർഥി നിർണയത്തിൽ ചില വീഴ്‌ചകളുണ്ടായി. ഒരു പത്ത് സീറ്റ് ഒഴിച്ചാൽ ബാക്കി യുഡിഎഫ് സ്‌ഥാനാർഥി നിർണയം മികച്ചതാണെന്നും വി ഡിസതീശൻ കൂട്ടിച്ചേർത്തു.
അതേസമയം ലതികാ സുഭാഷ് സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് എതിരെ ലതികാ സുഭാഷ് രംഗത്ത് വന്നു. മുല്ലപ്പള്ളിയെ ആരോപണം തെളിയിക്കാന്‍ അവർ വെല്ലുവിളിച്ചു.
സ്‌ഥാനാർഥി ലിസ്‌റ്റ് വന്നപ്പോള്‍ തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച് മുല്ലപ്പള്ളി ഭീഷണിപ്പെടുത്തി. താന്‍ തലമുണ്ഡനം ചെയ്‌തത് മറ്റെന്തോ കാര്യത്തിനെന്ന് പറഞ്ഞ മുല്ലപ്പള്ളി ജനങ്ങളോട് മറുപടി പറയണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
Read Also: കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിയും വിമത കൂട്ടായ്‌മയെ അംഗീകരിക്കില്ല; രാഹുൽ ഗാന്ധി