തിരുവനന്തപുരം: പച്ചക്കറി വില കുറയ്‌ക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കും. ഹോർട്ടികോർപ്പിന് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം നൽകും. തദ്ദേശീയ പച്ചക്കറിയും വിപണിയിൽ എത്തിക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വില കുറയുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
സംസ്‌ഥാനത്ത് നിലവിൽ പച്ചക്കറിയ്‌ക്ക് റെക്കോർഡ് വിലയാണ്. തക്കാളി വില ചില്ലറ വിപണിയിൽ 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയിൽ കിലോയ്‌ക്ക് 40 രൂപ വരെ കൂടി. തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു.
സപ്‌ളൈകോയിലെ പലചരക്ക് സാധനങ്ങൾക്കും വില കൂടി. ചെറുപയറിന് 30 രൂപയാണ് കൂടിയത്. കുറുവയരിക്ക് 7 രൂപ കൂടി. അരിയുൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡി ഇല്ലാത്ത ഇനങ്ങൾക്ക് വൻ വിലക്കയറ്റമാണ്. മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി. ചെറുപയർ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി കൂടി. ചെറുപയർ പരിപ്പ് 105ൽ നിന്ന് 116 രൂപയായി വർധിച്ചു. പരിപ്പ് 76 രൂപയിൽ നിന്ന് 82 രൂപയിലെത്തി. മുതിര 44 രൂപയിൽ നിന്ന് 50 രൂപയായി വർധിച്ചു. മല്ലിക്ക് 106ൽ നിന്ന് 110 രൂപയായി കൂടി ഉഴുന്ന് 100 രൂപയിൽ നിന്ന് 104 രൂപയിലെത്തി.
സപ്‌ളൈകോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വില കൂട്ടുന്നത്. നിശ്‌ചിത അളവിൽ ലഭിക്കുന്ന സബ്‌സിഡി സാധനങ്ങൾക്ക് പുറമേ വാങ്ങുന്ന സാധനങ്ങൾക്കാണ് കൂടുതൽ തുക ഈടാക്കുന്നത്. കടുക് വില 106 രൂപയിൽ നിന്ന് 110 രൂപയിലേക്കെത്തി. ജീരക വില 196 രൂപയിൽ നിന്ന് 210 രൂപയിലേക്കെത്തി. മട്ട ഉണ്ട അരിയുടെ വില 28ൽ നിന്ന് 31ലേക്കും ഉയര്‍ന്നു. പഞ്ചസാര വില 50 പൈസ കൂട്ടി 38.50യിലേക്കെത്തി. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
Also Read: കാലാവസ്‌ഥാ വ്യതിയാനം മറികടക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും; മന്ത്രി പി രാജീവ്