തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ. അടിയന്തര പ്രമേയ നോട്ടീസിന് സ്‌പീക്കർ അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലാകും എന്നതിനാലാണ് സ്‌പീക്കർ അനുമതി നിഷേധിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
കുറ്റപത്രം സമർപ്പിച്ച് കോടതിയിൽ വിചാരണ നടക്കാനിരിക്കുന്ന കേസിൽ പുതുതായൊന്നും സംഭവിച്ചില്ലെന്ന് പറഞ്ഞാണ് ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്‌പീക്കർ അനുമതി നിഷേധിച്ചത്. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖും മിഥിലാജും കൊല്ലപ്പെട്ടതിന് പിന്നിൽ സിപിഎം നേതാവും ജനപ്രതിനിധിയുമായ ആളുടെ മകൻ നൽകിയ ക്വട്ടേഷൻ ആണെന്ന് കഴിഞ്ഞ ദിവസം മുൻ സിപിഎം നേതാവ് വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും സ്‌പീക്കർ അനുമതി നൽകാതിരുന്നതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയാൻ എഴുന്നേറ്റ മന്ത്രി വി ശിവൻകുട്ടി പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു. പ്രതിപക്ഷം എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാൻ മന്ത്രി ശിവൻകുട്ടിയാണ് യോഗ്യനെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Most Read: ‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം