തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തിരുത്തി ഡിവൈഎഫ്ഐ. കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധമില്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. സ്വയരക്ഷക്കായി പ്രവർത്തകർ ആയുധം കരുതിയിരിക്കാം എന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
കേസിലെ പ്രതികള്‍ക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്യാൻ ഡി.സി.സി നേതാക്കള്‍ നേരിട്ട് പങ്കെടുത്തുവെന്നും റഹീം ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് പുരുഷോത്തമന്‍ നായര്‍ കേസിലെ പ്രധാന പ്രതികളുമായി സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും റഹീം വിമര്‍ശിച്ചു.
അതേസമയം, കൊലപാതക കേസിലെ മുഖ്യ പ്രതികളിലൊരാളായ ഐഎൻടിയുസി പ്രവർത്തകൻ പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഉണ്ണിയാണ് പിടിയിലായത്. നാല് ദിവസമായി ഒളിവിൽ കഴിഞ്ഞ ഉണ്ണിയെ വെഞ്ഞാറമൂടിനടുത്തുള്ള മദപുരത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി.
തിരുവോണ തലേന്നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് ഇരുവരുടെയും മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.