കൊച്ചി: കോതമംഗലം ചേലാട് കള്ളാട് പട്ടാപ്പകൽ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.
മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. ഉച്ച സമയത്ത് വീട്ടിൽ ആരുമുണ്ടാവില്ലെന്ന് നേരത്തെ മാനസിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. ഇന്നലെ ഉച്ചക്കാണ് 72-കാരിയായ ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ വീടിനുള്ളിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് ഒന്നരക്കും മൂന്നരക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സാറാമ്മ ഈ സമയം വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. തലക്ക് അടിയേറ്റ് പൊട്ടിയിരുന്നു. ഉച്ചക്ക് ഒരുമണിവരെ സാറാമ്മയെ വീടിന്റെ പരിസരത്ത് കണ്ടവരുണ്ട്. അതിന് ശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു.
ഇവരുടെ ദേഹത്ത് ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്‌ടമായിട്ടുണ്ട്. മോഷണം തന്നെയാണ് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം. വീടിനുള്ളിലും മൃതദേഹത്തിന് ചുറ്റും മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ടായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്‌ക്വാഡും ശാസ്‌ത്രീയാന്വേഷണ വിഭാഗവും പരിശോധന നടത്തി. കഴുത്തിൽ വെട്ടിയ ശേഷം സ്വർണം കവർന്നെന്നാണ് പോലീസ് നിഗമനം.
Most Read| പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു