ആലപ്പുഴ: തമിഴ് ചലച്ചിത്ര താരം മീരാ മിഥുന്‍ ആലപ്പുഴയിൽ അറസ്‌റ്റിൽ. ജാതീയ അധിക്ഷേപം നടത്തിയെന്നതാണ് നടിക്കെതിരായ കേസ്. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയവേ മീരാ മിഥുനെ അറസ്‌റ്റ് ചെയ്‌തത്.
ദളിത് കേന്ദ്രീകൃത പാർട്ടിയായ ‘വിടുതലൈ സിരുത്തൈൽ കച്ചി’യുടെ ഭാരവാഹി വണ്ണിയരശ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടിയെ അറസ്‌റ്റ് ചെയ്‌തത്. സിനിമാ മേഖലയില്‍ പണിയെടുക്കുന്ന ദളിതുകള്‍ അക്രമസ്വഭാവം ഉള്ളവരാണെന്നും ഇവരെ പുറത്താക്കണമെന്നും സാമൂഹ്യ മാദ്ധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയില്‍ മീര പറഞ്ഞിരുന്നു.
ഓഗസ്‌റ്റ് ഏഴിന് മീര യൂ ട്യൂബിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോയിലാണ് ജാതീയ അധിക്ഷേപം നടത്തിയത്. പട്ടികജാതിക്കാർക്ക് എതിരെ അപകീർത്തികരമായ രീതിയിൽ സംസാരിച്ചെന്ന് വണ്ണിയരശ് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് മുൻപും വിവിധ പരാമർശങ്ങളുടെ പേരിൽ ഇവർ വിവാദത്തിലായിട്ടുണ്ട്.
അതേസമയം ഐപിസി 153, 153A (1) (a), 505(1) (b), 505 (2) എന്നീ വകുപ്പുകളും എസ്‌സി, എസ്‌ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും പ്രകാരമാണ് മീര മിഥുനെതിരെ കേസെടുത്തിരിക്കുന്നത്.
Most Read: 75ആം സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷയിൽ ഡെൽഹി