തിരുവനന്തപുരം: കെ ഫോണിന് പിന്നാലെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതി. വിജിലൻസ് അന്വേഷിക്കുന്ന കേസിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയത്. ഇദ്ദേഹത്തിന് പുറമേ സ്വപ്‌നാ സുരേഷ്, സന്ദീപ് നായർ എന്നിവരും കേസിലെ പ്രതികളാണ്. കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലാണ് വിജിലൻസ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സരിത്തിനെയും യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും നേരത്തെ ചോദ്യം ചെയ്‌തിരുന്നു. സ്വപ്‌നയെയും സന്ദീപിനെയും ചോദ്യം ചെയ്യാനായി വിജിലൻസ് ജയിലിലെത്തി. ശിവശങ്കറിനെ ചോദ്യം ചെയ്യാനിരിക്കെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുത്തത്. സന്തോഷ് ഈപ്പനെ ചോദ്യം ചെയ്‌തതിൽ നിന്ന് ശിവശങ്കറിന്റെ പങ്ക് വ്യക്‌തമായതോടെയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അതേസമയം, ലൈഫ് മിഷനിൽ സർക്കാരിനെതിരായ സിബിഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്. സന്തോഷ് ഈപ്പനെതിരായ അന്വേഷണവും തുടരുന്നുണ്ട്. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിലും ബിനാമി ഇടപാടിലും ശിവശങ്കറിനെ ഇഡി അഞ്ചാം പ്രതിയാക്കിയിരുന്നു.
വിജിലൻസ് ശിവശങ്കറിനെ പ്രതിയാക്കിയതിൽ പ്രതികരിച്ച് അനിൽ അക്കരെ എംഎൽഎ രംഗത്തെത്തിയിരുന്നു. വിജിലൻസിന് ആത്‌മാർതഥയുണ്ടെങ്കിൽ മുഖ്യമന്ത്രിയെയാണ് പ്രതി ചേർക്കേണ്ടതെന്ന് അനിൽ അക്കരെ പറഞ്ഞു. വിജിലൻസ് കോമാളി വേഷം കെട്ടുകയാണ്. വിദേശ സഹായ ചട്ട ലംഘനവും മറ്റും നടന്ന കേസിൽ വിജിലൻസിന് കാര്യമായി അന്വേഷിക്കാനൊന്നുമില്ലെന്നും സിബിഐക്ക് സഹായകമാകുന്ന എന്തെങ്കിലും വിജിലൻസ് കണ്ടെത്തട്ടെയെന്നും എംഎൽഎ പറഞ്ഞു.