കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് നാളെയും തുടരും. ഇന്ന് കേസിൽ സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരം രഹസ്യ വാദമാണ് നടന്നത്. വാദം തുടങ്ങുന്നതിന് മുന്നോടിയായി കേസുമായി ബന്ധമില്ലാത്തവര്‍ കോടതിയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി കേസ് പരിഗണിച്ചത്. അതേസമയം, കേസിൽ വിജയ് ബാബുവിന് എതിരെ ബലാൽസംഗക്കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഉഭയസമ്മത പ്രകാരമാണ് ബന്ധപ്പെട്ടതെന്ന വിജയ് ബാബുവിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ബലാൽസംഗം ചെയ്യപ്പെട്ടെന്ന് ഇര തന്നെ പറയുമ്പോൾ അത് വിശ്വാസത്തിൽ എടുക്കേണ്ടി വരുമെന്ന് പ്രോസിക്യൂഷൻ വ്യക്‌തമാക്കി.
ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് കോടതി പരിശോധിച്ചു. ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ വിശദമായ വാദം നാളെയും തുടരും. ബലാൽസംഗ കേസിന് പുറമെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസും ഇതിനോടൊപ്പം പരിഗണിക്കുന്നുണ്ട്.
ഏപ്രില്‍ 22നാണ് നടി കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഹോം സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലീവ് ഡൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തിയത്. പിന്നീട് ഒരു മാസത്തോളം വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബു രണ്ടാഴ്‌ച മുൻപാണ് കൊച്ചിയിൽ തിരികെയെത്തിയത്.
Read Also: സൗദിയുടെ പല ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യത