ആലപ്പുഴ: പൂച്ചാക്കലിൽ വിപിൻലാൽ കൊലപാതക കേസിലെ കൂട്ടുപ്രതികളായ നാലുപേർ അറസ്‌റ്റിൽ. ചേർത്തല തൈക്കാട്ടുശ്ശേരിയിൽ അഞ്ചാം വാർഡ് രോഹിണിയിൽ വിപിൻലാലിനെ (37) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ അറസ്‌റ്റിലായത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്ന് തന്നെ കേസിലെ പ്രധാന പ്രതിയായ തൈക്കാട്ടുശ്ശേരി മാക്കേക്കടവ് കണിയാം ചിറയിൽ സുജിത്തിനെ (27) പൂച്ചാക്കൽ പോലീസ് പിടികൂടിയിരുന്നു.
തുടർന്ന്, കൂട്ടുപ്രതികളായ നാലുപേർ ഒളിവിൽ പോയിരുന്നു. തൈക്കാട്ടുശ്ശേരി ഒൻപതാം വാർഡ് ശ്രീശൈലത്തിൽ അഭിജിത്ത് (27), പത്താം വാർഡ് സുഭാഷ് ഭവനത്തിൽ സുധീഷ് (23), പത്താം വാർഡ് പണിക്കാം വേലി വീട്ടിൽ ജിബിൻ (28), പത്താം വാർഡ് ചീറത്തുകാട്ടിൽ അനന്ദകൃഷ്‌ണൻ (25), എന്നിവരെയാണ് ഇടുക്കിയിൽ നിന്ന് പോലീസ് പിടികൂടിയത്.
വിപിൻലാലിന്റെ സുഹൃത്തായ വിവേകിന്റെ സഹോദരിയുടെ ഫോണിലേക്ക് ഒരു യുവാവ് അശ്ളീല സന്ദേശം അയച്ച സംഭവമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രശ്‌നം പരിഹരിക്കാനായി വിപിൻലാൽ മുൻകൈ എടുത്തിരുന്നു. തുടർന്ന്, വിപിൻലാൽ വിവേകിനൊപ്പം സന്ദേശം അയച്ച യുവാവിന്റെ വീട്ടിലെത്തി പ്രശ്‌നം പരിഹരിച്ചിരുന്നു.
എന്നാൽ, വിഷയം പരിഹരിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് സന്ദേശം അയച്ച യുവാവും സുഹൃത്തായ സുജിത്തും കൂട്ടാളികളുമെത്തി വിപിൻലാലിനെ ആക്രമിച്ചത്. ജോലിക്കായി പോകുന്നതിനിടയിൽ രാത്രിയാണ് വീടിനടുത്തുള്ള റോഡിൽ വെച്ച് സംഘം വിപിൻലാലിനെ മർദ്ദിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിപിൻലാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്‌ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
Read Also: നിപ വൈറസ്; ആശങ്കകൾക്ക് അയവ്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകും