തിരുവനന്തപുരം: സംസ്‌ഥാനം പനിച്ചൂടിൽ. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ലേക്ക്. ഇന്ന് 12,876 പേരാണ് പനി ബാധിച്ചു സംസ്‌ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. മലപ്പുറത്തെ സ്‌ഥിതി രൂക്ഷമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 2000 കടന്നു. 2095 പേരാണ് ജില്ലയിൽ ഇന്ന് ചികിൽസ തേടിയത്. സംസ്‌ഥാനത്ത് 133 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതിൽ പകുതിയും എറണാകുളം ജില്ലയിലാണ്.
ജില്ലയിൽ ഇന്ന് 64 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട് ചെയ്‌തത്. ഡോക്‌ടർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും പ്രതിരോധ മരുന്ന് കഴിക്കാത്തവരാണ് എലിപ്പനി ബാധിച്ചു മരിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, ഡെങ്കിപ്പനിക്കെതിരെ സംസ്‌ഥാനത്ത് കൂടുതൽ ജാഗ്രത വേണമെന്നും, കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്‌തമാക്കാനും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പരിശോധനകൾ വർധിപ്പിക്കണം. മരണസംഖ്യ കുറക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു ശക്‌തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്‌റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ആശുപത്രികളിൽ ഉറപ്പ് വരുത്തണം. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്‌തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ സ്‌ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Most Read: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസിനെ പുറത്താക്കി എസ്എഫ്ഐ