മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാലിലേക്ക് അപകട മുന്നറിയിപ്പുകൾ മറികടന്ന് സന്ദർശക പ്രവാഹം. ലോക്ക്ഡൗൺ മാനദണ്ഡങ്ങളും അപകട മുന്നറിയിപ്പും വകവെക്കാതെയാണ് പലരും ഇവിടേക്ക് എത്തുന്നത്. പെരുന്നാൾ ദിനം തൊട്ട് ഇതര ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
സന്ദർശകരെ നിയന്ത്രിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അതൊക്കെ പാഴ്‌വാക്ക് മാത്രമായി. പെരുന്നാളിന്റെ ആദ്യ ദിവസം ഇവിടെ പോലീസിന്റെ പരിശോധന ഉണ്ടായിരുന്നതിനാൽ സന്ദർശകരിൽ പലരും മടങ്ങി പോവുകയാണ് ചെയ്‌തത്. എന്നാൽ, തൊട്ടടുത്ത ദിവസങ്ങൾ മുതൽ അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നിരവധി പേരാണ് സ്‌ഥലത്തു എത്തിയത്. കനത്ത മഴ മൂലം കുരുത്തിച്ചാലിൽ നിലവിൽ മലവെള്ളപ്പാച്ചിൽ ഉണ്ട്. ചാലിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്.
മഴക്കാലത്ത് ഇവിടേക്ക് സന്ദർശകരെ അനുവദിക്കരുതെന്ന് എല്ലാ വർഷവും നാട്ടുകാർ ആവശ്യപ്പെടാറുണ്ട്. എന്നാൽ, അധികൃതർ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു. സന്ദർശകരെ നിയന്ത്രിക്കാനായി കാരാപ്പാടത്തു റവന്യൂ വകുപ്പ് ചെക്ക് പോസ്‌റ്റ് സ്‌ഥാപിച്ചെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ല.
പാറക്കെട്ടുകളിലും വെള്ളത്തിലിറങ്ങിയും സെൽഫിയും മറ്റും എടുക്കുന്നവരും ഏറെയാണ്. ഇത് അപകട സാധ്യത വർധിപ്പിക്കുകയാണ്. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുന്നതാണ് അപകടങ്ങൾക്ക് കാരണം. ഒട്ടേറെ പേരുടെ ജീവൻ കുരുത്തിച്ചാലിൽ പൊലിഞ്ഞിട്ടുണ്ട്. നിലവിൽ കുമരംപുത്തൂർ പഞ്ചായത്ത് ഡി കാറ്റഗറിയിൽ ആണുള്ളത്.
Read Also: കഞ്ചാവ് വേട്ട; തൃശൂരിൽ 200 കിലോ കഞ്ചാവുമായി 5 പേർ അറസ്‌റ്റിൽ