രണ്ടാം ലോകയുദ്ധവിജയത്തിന്റെ ഓർമകളിൽ ബ്രിട്ടൻ വിജെ ഡേ (വിക്ടറി ഓവർ ജപ്പാൻ ) ആഘോഷത്തിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ഒത്തുകൂടാനുള്ള സാധ്യതതയില്ലെന്നാണ് റിപ്പോർട്ടുകൾ. വെയിൽസിലെ രാജകുമാരൻ യുദ്ധവിജയത്തിന്റെ സ്മരണാർത്ഥം ഒരുക്കുന്ന പരിപാടിയിലും ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് പ്രത്യേക ടെലിവിഷൻ പരിപാടിയിലൂടെയും സാന്നിധ്യമറിയിക്കും.
ജപ്പാന് മേൽ നേടിയ സൈനികവിജയത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരെ ഓർത്തുകൊണ്ടാണ് ഈ ദിവസം കടന്നുപോവുന്നത്. 1945 ആഗസ്റ്റ് 15നാണ് രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ജപ്പാൻ സഖ്യകക്ഷികൾക്ക് മുൻപിൽ നിരുപാധികം കീഴടങ്ങിയത്.
ഇന്ത്യ ഉൾപ്പെടെയുള്ള കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സൈനികരും യുദ്ധത്തിന്റെ ഭാഗമായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലായിരുന്ന ഇന്ത്യയിലെ സാധാരണക്കാരായ സൈനികരെയാണ് ലോകം കണ്ട ഏറ്റവും വിനാശകരമായ യുദ്ധത്തിലേക്ക് നിർബന്ധപൂർവം പങ്കെടുപ്പിച്ചത്.
രണ്ടാംലോകമഹായുദ്ധത്തിലൂടെ 71, 000 സൈനികരെങ്കിലും ബ്രിട്ടന്റെ കീഴിലുള്ള കോമൺ വെൽത്ത് രാജ്യങ്ങൾക്ക് നഷ്ടപ്പെട്ടെന്നാണ് കണക്കുകൾ. അതിലും എത്രയോ ഇരട്ടി പേർക്ക് മാരകമായി പരിക്കുകളും സംഭവിച്ചു. 20 ലക്ഷത്തിലധികം പട്ടാളക്കാരെയാണ് ജപ്പാന് നഷ്ടമായത്, ഒപ്പം യുദ്ധസ്മാരകമെന്നപോലെ കത്തിയെരിഞ്ഞ രണ്ട് നഗരങ്ങളും ബാക്കിയായി.
ഇന്ന് പുലർച്ചെ ബ്രിട്ടനിലെ പ്രശസ്തമായ ഇമ്പീരിയൽ മ്യൂസിയത്തിൽ കാഹളം മുഴക്കിയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ബ്രിട്ടീഷ് സൈന്യത്തിനെ ആദരമർപ്പിച്ചുകൊണ്ടുള്ള നിരവധി പരിപാടികൾ രാജ്യത്തിലെ വിവിധ ഭാഗങ്ങളിലായി നടക്കും. യുദ്ധത്തിൽ ജീവൻ വെടിഞ്ഞവരെ ഓർത്ത് കൊണ്ടുള്ള മൗനപ്രാർത്ഥനകളിൽ ഉൾപ്പെടെ ചാൾസ് രാജകുമാരൻ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ.