കൊച്ചി: വാളയാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ വിജ്‌ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മരണപ്പെട്ട രണ്ട് കുട്ടികളുടെയും കേസ് നമ്പറുകൾ ഉൾപ്പെടുത്താതെ വിജ്‌ഞാപനം ഇറക്കിയത് അന്വേഷണ ഘട്ടത്തിൽ ആശയകുഴപ്പം സൃഷ്‌ടിക്കുമെന്നും സിബിഐ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. എന്നാൽ വിഷയത്തിൽ അവ്യക്‌തത പരിഹരിച്ച് പുതുക്കിയ വിജ്‌ഞാപനം ഇറക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിജ്‌ഞാപനം സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം, വാളയാർ കേസിൽ പ്രതിഷേധം ശക്‌തമാക്കാനാണ് പെൺകുട്ടികളുടെ അമ്മയുടെ തീരുമാനം. ഇതിന്റെ ഭാഗമായി തല മുണ്ഡനം ചെയ്‌ത് കേരള യാത്ര നടത്തും. തിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് മുൻപ് ഡിവൈഎസ്‌പി സോജനും എസ്ഐ ചാക്കോക്കുമെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. നടപടിയെടുത്തില്ലെങ്കിൽ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനമെന്ന് അവർ വ്യക്‌തമാക്കി.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം വാളയാർ പെൺകുട്ടികളുടെ വീട് സന്ദർശിച്ചിരുന്നു. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ എന്നിവടങ്ങളിലാണ് സന്ദർശനം നടത്തിയത്. സമരസമിതി നേതാക്കളിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
Read also: കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന്; മുന്നണി പോരാളികൾക്ക് മുൻഗണന