ന്യൂഡെൽഹി: വിദേശത്ത് വച്ച് ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടേയും, വിവാഹ ശേഷം വിദേശത്തെത്തി ദുരിതം അനുഭവിക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ (പിഎൽസി) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ, ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പോലീസ്, ഇമ്മിഗ്രേഷൻ, ഇന്ത്യൻ എംബസികൾ എന്നിവക്ക് കൃത്യമായ നിർദേശങ്ങൾ നൽകണമെന്നും, ഉപേക്ഷിക്കപ്പെട്ട സ്‌ത്രീകളുടെ നീതി ഉറപ്പാക്കുന്നതിനുള്ള നടപടികൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സ്‌ത്രീകൾ ഉന്നയിക്കുന്ന പരാതികൾ വേഗത്തിൽ സ്വീകരിച്ച് നടപടിയെടുക്കണം എന്നും ഹരജിയിൽ പറയുന്നു.
ഭർത്താവ് ഉപേക്ഷിക്കുകയോ, കാണാതാവുകയോ ചെയ്യുന്ന വേളയിൽ സ്‌ത്രീകൾക്ക് ഭർതൃഗൃഹത്തിൽ തന്നെ തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. ഹരജിയിലെ അന്തിമവാദം കേൾക്കുന്നത് ജൂലായിലേക്ക് മാറ്റി. സമാനമായ ഹരജികൾക്കൊപ്പം ആയിരിക്കും ഇത് പരിഗണിക്കുക.
Read Also: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി