ഇരിട്ടി: കൂറുമാറ്റ നിരോധന നിയമപ്രകാരം മുസ്‌ലിം ലീഗ് നേതാവ് എംപി അബ്‌ദുൽ റഹ്‌മാനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ 6 വർഷവും തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ സാധിക്കില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിലെ കല്ലേരിക്കൽ ലീഗ് അംഗമായാണ് അബ്‌ദുൽ റഹ്‌മാൻ മൽസരിച്ച് വിജയിച്ചത്. തുടർന്ന് നടന്ന നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റഹ്‌മാനെതിരെ നടപടിയെടുത്തത്. ഇദ്ദേഹത്തോടൊപ്പം ഉളിയിൽ മേഖലയിലെ മറ്റ് രണ്ട് ലീഗ് കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും പാർട്ടി നേതൃത്വത്തോട് നിരുപാധികം മാപ്പ് പറഞ്ഞത് കാരണം നടപടിയിൽ നിന്ന് ഇവരെ ഒഴിവാക്കുകയായിരുന്നു. എന്നാൽ വിപ്പ് ലംഘിച്ച അബ്‌ദുൽ റഹ്‌മാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നഗരസഭാ ലീഡർ സി മുഹമ്മദ് അലി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അബ്‌ദുൽ റഹ്‌മാനെതിരെ നടപടിയെടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹം സ്‌റ്റേ ഉത്തരവ് വാങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കമ്മീഷൻ അന്തിമ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2017 മുതൽ 2023 വരെ മൽസരിക്കുന്നതിൽ അയോഗ്യതയെന്നാണ് ഉത്തരവിൽ പറയുന്നത്.
അബ്‌ദുൽ റഹ്‌മാൻ ജില്ലാ, സംസ്‌ഥാന നേതൃത്വത്തിന് നൽകിയ അപേക്ഷയുടെ അടിസ്‌ഥാനത്തിൽ ഒരു വർഷം മുമ്പ് പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. എന്നാൽ, നഗരസഭാ പാർട്ടി ലീഡർ എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി പിൻവലിക്കാൻ സി മുഹമ്മദ് അലി തയാറായില്ല. അബ്‌ദുൽ റഹ്‌മാൻ 2017 മുതൽ 2023 വരെ മൽസരിക്കുന്നതിൽ അയോഗ്യതയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നത്. ചെയർമാൻ സ്‌ഥാനത്തെ ചൊല്ലിയുള്ള ലീഗിലെ തർക്കങ്ങളാണ് വിപ്പ് ലംഘിക്കുന്നതിലേക്കും അബ്‌ദുൽ റഹ്‌മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിലേക്കും എത്തിച്ചത്.