മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ആരോപണം ഉന്നയിച്ച മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിങ്ങിനെ കടന്നാക്രമിച്ച് എൻസിപി വക്‌താവ് നവാബ് മാലിക്. അദ്ദേഹത്തെ സ്‌ഥാനത്ത് നിന്ന് മാറ്റിയത് മുതൽ അദ്ദേഹം വ്യത്യസ്‌തമായ പല കാര്യങ്ങളും പറയുന്നു. എന്തിനാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് തങ്ങൾക്ക് അറിയാമെന്നും നവാബ് മാലിക് പറഞ്ഞു.
“അദ്ദേഹത്തെ സ്‌ഥാനത്തു നിന്ന് മാറ്റിയത് മുതൽ, അദ്ദേഹം വ്യത്യസ്‌തമായ കാര്യങ്ങൾ പറയുന്നു, എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം ഡെൽഹിയിലേക്ക് പോയി. ആരെയാണ് അദ്ദേഹം അവിടെവച്ച് കണ്ടത്, അദ്ദേഹത്തോട് എന്താണ് പറഞ്ഞത്, ഞങ്ങൾക്ക് ഇതിനെക്കുറിച്ച് എല്ലാം അറിയാം. ഇതെല്ലാം ഞങ്ങൾ ശരിയായ സമയത്ത് നിങ്ങളോട് പറയും. എല്ലാത്തിനും ഒരു സമയമുണ്ട്, സമയം ആകുമ്പോൾ എല്ലാം പറയും,”- നവാബ് മാലിക് പറഞ്ഞു.
അതേസമയം, കോവിഡ് ക്വാറന്റെയ്നിൽ കഴിയുന്നതിനിടെ അനിൽ ദേശ്‌മുഖ് വാർത്താ സമ്മേളനം നടത്തി എന്ന ബിജെപിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. “അനിൽ ദേശ്‌മുഖ് പത്രസമ്മേളനം വിളിച്ചുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസും മറ്റും അവകാശപ്പെടുന്നത് തികച്ചും നുണയാണ്. ഫെബ്രുവരി 15ന് അനിൽ ദേശ്‌മുഖിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തപ്പോൾ ആശുപത്രിക്ക് പുറത്ത് കുറച്ച് റിപ്പോർട്ടർമാർ ഉണ്ടായിരുന്നു. ദേശ്‌മുഖുമായി സംസാരിക്കാൻ അവർ ശ്രമിക്കവെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടു. അതിനാൽ, ദേശ്‌മുഖ് ഒരു കസേര എടുത്ത് ഇരുന്നു, റിപ്പോർട്ടർമാർ അദ്ദേഹത്തോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു. ഇതാണ് ഉണ്ടായത്,”- നവാബ് മാലിക് പറഞ്ഞു.
“ഒരു പത്രസമ്മേളനവും വിളിച്ചിട്ടില്ല. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തയുടനെ അനിൽ ദേശ്‌മുഖ് ഒരു ചാർട്ടേഡ് വിമാനം എടുത്ത് മുംബൈയിലെത്തി. വീട്ടിൽ ക്വാറന്റെയ്നിൽ പ്രവേശിച്ചു. ഫെബ്രുവരി 27വരെ അദ്ദേഹം ക്വാറന്റെയ്നിൽ ആയിരുന്നു. ഫെബ്രുവരി 27 വരെ അദ്ദേഹം ആരെയും കണ്ടില്ല,”- നവാബ് മാലിക് കൂട്ടിച്ചേർത്തു.
Also Read: ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി