പാരിസ്: 67ആംമത് ‘ബലോൻ ദ് ഓർ’ പുരസ്‌കാര തിളക്കത്തിൽ വീണ്ടും അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. എട്ടാം തവണയാണ് ഫ്രാൻസ് ഫുട്‌ബോൾ മാസികയുടെ ബലോൻ ദ് ഓർപുരസ്‌കാരത്തിന് മെസി അർഹനാകുന്നത്.
മാഞ്ചസ്‌റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ട്, കെവിൻ ഡി ബ്രൂയ്‌ൻ, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. അഞ്ചുതവണ നേടിയിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ് പുരസ്‌കാരത്തിൽ മെസിക്ക് പിന്നിലുള്ളത്.
ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാംപ്യൻമാരാക്കിയ മെസിയുടെ പ്രകടനമാണ് പുരസ്‌കാര നേട്ടത്തിൽ നിർണായകമായത്. കഴിഞ്ഞ സീസണിൽ 41 ഗോളുകളും 26 അസിസ്‌റ്റും മെസി നേടിയിരുന്നു. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഫ്രഞ്ച് ക്ളബായ പിഎസ്‌ജി വിട്ട മെസി, നിലവിൽ യുഎസ് ക്ളബ് ഇന്റർ മയാമിക്കായാണ് ബൂട്ട് അണിയുന്നത്. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 36-കാരനായ മെസി.
2009, 2020, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് ഇതിന് മുൻപ് ബലോൻ ദ് ഓർ പുരസ്‌കാരത്തിന് മെസി അർഹനായത്. 30അംഗ നോമിനേഷൻ ലിസ്‌റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ലയണൽ മെസിക്കും എർലിങ് ഹാളണ്ടിനുമായിരുന്നു കൂടുതൽ സാധ്യത.
അതേസമയം, ഏറ്റവും കൂടുതൽ ഗോളിനുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിങ് ഹാളണ്ടിനാണ്. ബാഴ്‌സലോനയുടെ ഐതാന ബോൻമാതിയാണ് മികച്ച വനിതാ താരം. മികച്ച പുരുഷ ക്ളബ് മാഞ്ചസ്‌റ്റർ സിറ്റിയും വനിതാ ക്ളബ് ബാഴ്‌സലോന എഫ്‌സിയുമാണ്.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’