കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി സർക്കാരും കോടതിയും നേർക്കുനേർ. കോടതി വൻകിട പദ്ധതികൾക്ക് എതിരാണെന്ന പ്രതീതി സൃഷ്‌ടിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ മറ്റിടങ്ങളിൽ സമാന പദ്ധതികളെ എതിർക്കുകയാണ്. സാമൂഹികാഘാത പഠനത്തിന് ഇത്ര വലിയ കല്ലുകൾ എന്തിനെന്നും കോടതി ചോദിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി വലിയ സർവേക്കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെയുള്ള ഹരജികൾ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ചോദ്യം. കോടതി വൻകിട പദ്ധതികൾക്ക് എതിരാണെന്ന പ്രതീതി സർക്കാർ സൃഷ്‌ടിക്കുന്നത് ശരിയല്ലെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇറക്കിയ ഉത്തരവ് രാജ്യത്തെ എല്ലാ പദ്ധതികൾക്കും ബാധകമാണ്.
സിൽവർ ലൈൻ സർവേ നിർത്തിവെക്കാൻ ഒരു ഘട്ടത്തിലും കോടതി ഉത്തരവിട്ടിട്ടില്ല. മറിച്ച് കോടതിയെ സമീപിച്ചവരുടെ വസ്‌തുവിലെ സർവേ നടപടികൾ നിർത്തിവെക്കണമെന്ന് മാത്രമാണ് നിർദ്ദേശിച്ചതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു. സർവേക്കല്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പടെ കോടതിയുടെ പല ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകിയില്ല.
കെ റെയിൽ കല്ല് സ്‌ഥാപിച്ച ഭൂമിയുടെ ഉടമസ്‌ഥർക്ക് ഈ വസ്‌തു ഈട് നൽകി ബാങ്കിൽ നിന്ന് ലോണിന് അപേക്ഷിക്കാൻ സാധിക്കുമോ?, അനുമതിയില്ലാതെ സർക്കാർ എന്തിനാണ് ആളുകളുടെ ഭൂമിയിൽ കടന്നുകയറുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾ കോടതി ഉന്നയിച്ചിരുന്നു. എന്നാൽ, ഹരജിക്ക് പുറത്തുള്ള കാര്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യതയില്ലെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്.
Most Read: പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍