മലപ്പുറം: ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പ്രദേശവാസികൾ. ഒരുമാസമായി മേഖലയിൽ ഒറ്റപ്പെട്ടുകഴിയുന്ന കാട്ടുപോത്തിന്റെ സാന്നിധ്യം കൃഷിയിടങ്ങളിൽ കാണാറുണ്ടെങ്കിലും ജനവാസമേഖലയിൽ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ജനങ്ങളെ ഭീതിയിലാക്കി കാട്ടുപോത്ത് വീട്ടുമുറ്റത്തടക്കം എത്തുന്ന നിലയാണ്.
ഇന്നലെ വൈകിട്ടോടെ പന്തയ്‌ക്കൽ ജോർജിന്റെ വീട്ടുമുറ്റത്താണ് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വീട്ടുകാര്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് പോത്തിനെ മുറ്റത്തുനിന്ന് ഓടിച്ചുവിട്ടെങ്കിലും പിന്നീട് കിഴക്കേത്തലക്കൽ ഷാജുവിന്റെ കൊക്കോ തോട്ടത്തിൽ പോത്ത് നിലയുറപ്പിച്ചു.
ഇതിനിടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കരുവാരക്കുണ്ട് ഡെപ്യൂട്ടി ഫോറസ്‌റ്റ് സംഘം സ്‌ഥലത്തെത്തിയെങ്കിലും പോത്തിന്റെ സമീപത്തേക്ക് അവർക്കെത്താൻ കഴിഞ്ഞില്ല.
മെയ് 18ന് കാട്ടുപോത്തിന്റെ കുത്തേറ്റ് തരിശിലെ വാടിയിൽ ഷാജഹാൻ മരിച്ചിരുന്നു. അതേ കാട്ടുപോത്താണ് ഇന്നലെ വീണ്ടും ജനവാസ മേഖലകളിൽ ഇറങ്ങിയത്.
അതേസമയം ഫോറസ്‌റ്റ് സ്‌റ്റേഷൻ അധികൃതർ സ്‌ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. എന്നാൽ മാസങ്ങളായി തുടരുന്ന ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Malabar News: വീട്ടിലെ മീറ്ററില്‍ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം; 3.34 ലക്ഷം രൂപ പിഴ