പനമരം: വനാതിർത്തി പ്രദേശങ്ങളിലെ വിളകൾ കൂടാതെ കൃഷിയിടങ്ങളും നശിപ്പിച്ച് കാട്ടാനകളുടെ വിളയാട്ടം. പല കർഷകരുടെയും കൃഷിയിടങ്ങൾ നിലവിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾക്ക് സമാനമാണ്. കൃഷിയിടത്തിൽ കയറുന്ന കാട്ടാനകൾ വിളകൾക്ക് പുറമെ മണ്ണൊലിപ്പ് തടയുന്നതിനായി നിർമിച്ച മൺകയ്യാലകൾ വരെ തകർത്തിരിക്കുകയാണ്.
പാതിരി സൗത്ത് സെക്ഷനിലെ നീർവാരം, ദാസനക്കര, കൂടമാടി പൊയിൽ, കൂടൽകടവ്, മുക്രമല, അമ്മാനി, നെയ്‌ക്കുപ്പ പ്രദേശങ്ങളിലെ നിരവധി കർഷകരുടെ കൃഷിയിടത്തിലെ മൺകയ്യാലകളാണ് കാട്ടാനകൾ തകർത്തത്. വിളകൾ നശിപ്പിക്കുന്നതിന് പുറമെയാണ് കാട്ടാനകൾ കൂട്ടത്തോടെ എത്തി കൃഷിയിടങ്ങളും തകർക്കുന്നതെന്ന് കർഷകർ പറഞ്ഞു. ഇതുമൂലം പ്രദേശങ്ങളിൽ കൃഷി ഇറക്കാൻ സാധിക്കാത്ത അവസ്‌ഥയിലാനെന്നും കർഷകർ പറഞ്ഞു.
രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലേക്ക് കൂട്ടമായി എത്തുന്ന കാട്ടാനകൾ തെങ്ങ്,കമുക്,കാപ്പി,വാഴ മുതലായവ വ്യാപകമായി നശിപ്പിക്കുകയാണ്, തുടർന്നാണ് കൃഷിയിടങ്ങൾ ഉഴുതുമറിക്കുന്നത്. ഇത് ചിലപ്പോൾ പുലരുവോളം നീളും. ഇതുമൂലം കർഷകർക്ക് വൻ നാശനഷ്‌ടമാണ് വരുത്തുന്നത്. വനാതിർത്തിയിൽ നിർമിച്ച കിടങ്ങുകളും വൈദ്യുത വേലികളും തകർത്താണ് കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്.
പാതിരാ സൗത്ത് സെക്ഷനിൽ വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി രണ്ട് വർഷം മുൻപ് 16 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. തുടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Read Also: പെഗാസസ്; കേന്ദ്രത്തിനെതിരെ പുതിയ നീക്കങ്ങളുമായി രാഹുൽ ഗാന്ധി