ഭോപ്പാൽ: ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക നിയമ നിർമ്മാണത്തിനുള്ള കരട് ബിൽ തയ്യാറാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സർക്കാരിന് ഒരു മതങ്ങളോടും വിവേചനമില്ല. എന്നാൽ ആരെങ്കിലും പെൺകുട്ടികളോട് അപ്രിയമായ എന്തെങ്കിലും ചെയ്‌താൽ അവരെ നശിപ്പിക്കുമെന്ന് ചൗഹാൻ പറയുന്നു.
‘സർക്കാർ എല്ലാവർക്കുമുള്ളതാണ്, എല്ലാ മതങ്ങൾക്കും ജാതികൾക്കും. ഇവിടെ ഒരു വിവേചനവുമില്ല. ആരെങ്കിലും മതപരിവർത്തനത്തിന് ഗൂഢാലോചന നടത്തുകയോ അല്ലെങ്കിൽ ലവ് ജിഹാദ് പോലുള്ള എന്തിനെങ്കിലും ശ്രമിക്കുകയോ ചെയ്‌താൽ അവർ നശിപ്പിക്കപ്പെടും’ ചൗഹാൻ പറയുന്നു.
മതപരിവർത്തനത്തിന് ശ്രമിക്കുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമം പാസാക്കാനാണ് മധ്യപ്രദേശ് സർക്കാരിന്റെ നീക്കം. അടുത്തിടെ യുപി സർക്കാർ മതപരിവർത്തനം തടയാനുള്ള നിയമം പാസാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കർണാടക, ഹരിയാന, ബിഹാർ സംസ്‌ഥാനങ്ങളും നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ്.
Read Also: രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം സ്വാഗതം ചെയ്‌ത് ബിജെപി