റായ്‌പൂർ: മൂന്നാംഘട്ട പരീക്ഷണം പൂർത്തീകരിക്കാതെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അനുമതി നൽകില്ലെന്ന് ഛത്തീസ്‌ഗഡ് സർക്കാർ. മൂന്നാംഘട്ട പരീക്ഷണങ്ങളും പൂർത്തീകരിക്കാത്തതിനാൽ കേന്ദ്ര സർക്കാർ വിതരണത്തിന് എത്തിച്ചാലും സംസ്‌ഥാനത്തിനുള്ളിൽ വിതരണാനുമതി നൽകില്ലെന്ന് ആരോഗ്യമന്ത്രി ടിഎസ് സിങ് ദിയോ അറിയിച്ചു.
ഭോപ്പാലിൽ കോവാക്‌സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകൻ മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യവിദഗ്‌ധർ വാക്‌സിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുയർത്തിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ വാക്‌സിൻ സ്വീകരിച്ചതുമായി മരണത്തിന് ബന്ധമില്ലെന്നും ഹൃദയ തകരാറാണ് മരണകാരണമെന്നും നേരത്തെ ഭാരത് ബയോടെക് അറിയിച്ചിരുന്നു.
മൂന്ന് പരീക്ഷണഘട്ടങ്ങളും പൂർത്തിയാക്കാതെയുള്ള വാക്‌സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ എന്തിനാണ് ധൃതി കാട്ടുന്നതെന്നും സിങ് ദിയോ ചോദ്യമുന്നയിച്ചു.
കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണം പൂർത്തിയാക്കാൻ സമയമെടുക്കുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും 28,000ത്തോളം സാംപിളുകൾ ശേഖരിക്കേണ്ടിയിരുന്നിടത്ത് 23,000 സാംപിളുകളാണ് ശേഖരിച്ചതായി അറിയാൻ കഴിഞ്ഞതെന്നും പരീക്ഷണം പൂർത്തിയാകാതെ അടിയന്തിര ഉപയോഗത്തിന് കോവാക്‌സിന് അനുമതി നൽകിയത് മറ്റു കമ്പനികൾ സമാനമായ തരത്തിൽ അനുമതി തേടി എത്താൻ ഇടയാക്കുമെന്നും സിങ് ദിയോ അഭിപ്രായപ്പെട്ടു.
Read also: മഹാരാഷ്‌ട്രയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കോഴി വിൽപനക്ക് നിരോധനം