പാലക്കാട്: ബ്ളാക്ക് ഫംഗസ് ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വസന്ത.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാം ദിവസവും ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുകയാണ്. ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്.
18 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ളാക്ക് ഫംഗസ് രോഗ ചികിൽസയിലുള്ളത്. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്‌ച രാത്രി തന്നെ തീര്‍ന്നിരുന്നു.
ലൈപോസോമല്‍ ആംഫോടെറിസിന്‍ ദിവസവും വേണ്ടത് 50 വയലാണ്. ആംഫോടെറിസിന്‍ ആകട്ടെ ചുരുങ്ങിയത് 12 വയല്‍ വേണം. ഒരു വയല്‍ പോലും ലഭ്യമല്ലാത്തപ്പോള്‍ ചികിൽസ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍.