ന്യൂഡെൽഹി: കോവിഡിൽ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി. എങ്ങനെയാണ് ഗുണഭോക്‌താക്കളെ തിരിച്ചറിയുക, പദ്ധതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരിൽ സ്‌ഥിര നിക്ഷേമായി ബാങ്കിൽ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ് മുതല്‍ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും. ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്‌തിപരമായ ആവശ്യത്തിനും ചിലവഴിക്കാം. ബാക്കി തുക 23 വയസ് പൂര്‍ത്തിയാവുമ്പോള്‍ നല്‍കും.
10 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഫീസ്, യൂണിഫോം, പുസ്‌തകങ്ങൾ തുടങ്ങിയവയുടെ എല്ലാം ചിലവ് പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് നൽകും.
10 വയസിന് മുകളിലുള്ള കുട്ടിയാണെങ്കിൽ സൈനിക് സ്‌കൂൾ, നവോദയ തുടങ്ങിയ റെസിഡൻഷ്യൽ സ്‌കൂളുകളിൽ പഠിപ്പിക്കും. മറ്റേതെങ്കിലും രക്ഷിതാവുണ്ടെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ ചേർന്ന് പഠിക്കാം. ചിലവ് സർക്കാർ വഹിക്കും.
ഇത്തരം കുട്ടികൾക്ക് രാജ്യത്തിനകത്ത് തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്‌പ ലഭ്യമാക്കാൻ സഹായിക്കും. പലിശ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് നൽകും. ട്യൂഷൻ ഫീസിനായി സ്‌കോളർഷിപ്പുകൾ ലഭ്യമാക്കും. ആയുഷ്‌മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 18 വയസ് വരെ കുട്ടികള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.
Kerala News: ഷിബു ബേബി ജോൺ മാറിനിൽക്കില്ല; മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആർഎസ്‌പി