കൊല്ലം: പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയതായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനം തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വ്യക്‌തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്നും അവധിക്ക് അപേക്ഷിച്ചതായി ഷിബു ബേബി ജോൺ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ച് തങ്ങൾ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. അത്തരമൊരു ആലോചന വേണ്ടി വന്നാൽ അപ്പോൾ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആർഎസ്‌പിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് ചില വാർത്തകൾ കണ്ടു, അതൊന്നും ശരിയല്ലെന്നും അസീസ് വ്യക്‌തമാക്കി.
ആർഎസ്‌പിക്ക് അത്രത്തോളം ഗതികേടില്ലെന്നും ഏതെങ്കിലും മുന്നണിയിലേക്ക് പോകാൻ കോവൂർ കുഞ്ഞുമോന്റെ ക്ഷണം വേണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. 2014ന് ശേഷം എൽഡിഎഫുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ആർഎസ്‌പിക്ക് എൽഡിഎഫിലേക്ക് പോകേണ്ടി വന്നാൽ ആരോടാണ് സംസാരിക്കേണ്ടതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ന് നടന്ന ആർഎസ്‌പി നേതൃയോഗത്തിൽ മുന്നണി വിടണമെന്ന ആവശ്യം പാർട്ടി നേതാക്കളിൽ നിന്നുയർന്നു. എന്നാൽ ജയപരാജയത്തിന്റെ പേരിൽ മുന്നണിവിടേണ്ട എന്ന അഭിപ്രായ സമന്വയത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് എത്തിച്ചേരുകയായിരുന്നു. എന്നാൽ ഭാവിയിൽ മുന്നണി മാറ്റത്തിനുള്ള സാധ്യതകളെ പാർട്ടി പൂർണമായി തള്ളിക്കളഞ്ഞുമില്ല.
Read Also: കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദ്ദേശം പുറപ്പെടുവിച്ചു