ഓക്‌ലാൻഡ്: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു. മെഗ് ലാനിംഗ് (96), അലീസ ഹീലി (72) എന്നിവരാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്.
പൂജ വസ്‌ത്രാകര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് നേടി. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മിതാലി രാജ് (68), യസ്‌തിക ഭാട്ടിയ (59), ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 57) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ റേച്ചല്‍ ഹെയ്‌നസ്-ഹീലി സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരേയും പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. അലീസയെ സ്‌നേഹ റാണ മടക്കി. ഹെയ്‌നസിനെ പൂജയും. ഇതോടെ രണ്ടിന് 123 എന്ന നിലയിലായി ഓസീസ്. എന്നാല്‍ എല്ലിസ് പെറി-ലാനിംഗ് സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യയുടെ പ്രതീക്ഷകള്‍ തച്ചുടച്ചു. 103 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. തുടർന്ന് കൂടുതൽ നഷ്‌ടങ്ങൾ കൂടാതെ ഓസീസ് ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു.
അഞ്ച് മൽസരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ നാലാം സ്‌ഥാനത്ത് തുടരുകയാണ്. രണ്ട് മൽസരങ്ങള്‍ ജയിച്ച മിതാലിക്കും സംഘത്തിലും നാല് പോയിന്റ് മാത്രമാണുള്ളത്. മൂന്ന് മൽസങ്ങള്‍ തോറ്റു. ഓസീസിന് പുറമെ ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് തോറ്റത്. പാകിസ്‌ഥാന്‍, വെസ്‌റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെ ജയിക്കുകയും ചെയ്‌തു. അഞ്ചില്‍ അഞ്ചും ജയിച്ച ഓസീസ് 10 പോയിന്റോടെ ഒന്നാം സ്‌ഥാനത്താണ്.
Read Also: കേരളത്തിൽ വികസനത്തെ എതിർക്കുന്ന ഒരു കൂട്ടായ്‌മ രൂപപ്പെടുന്നു; കാനം രാജേന്ദ്രൻ