വാഷിങ്ടൺ: ലോകത്ത് കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. വെള്ളിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം, 20,00,066 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 6,50,560 മരണങ്ങൾ യൂറോപ്പിൽ മാത്രം റിപ്പോർട്ട് ചെയ്‌തു. ലാറ്റിൻ അമേരിക്കയിലും കരീബീയൻ രാജ്യങ്ങളിലും 5,42,410 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. അമേരിക്കയിലും കാനഡയിലുമായി 4,07,090 പേർ മരിച്ചു.
യുഎസ്, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് കോവിഡ് മരണസംഖ്യയിൽ മുൻപന്തിയിൽ. യുഎസ് (3,89,581), ബ്രസീൽ (2,07,095), ഇന്ത്യ (1,51,918 ), മെക്‌സിക്കോ (1,37,916), ബ്രിട്ടൺ (87,295), ഇറ്റലി (81,325) എന്നിവിടങ്ങളിലാണ് ഏറ്റവും അധികം ആളുകൾ മരിച്ചത്. ഈ 6 രാജ്യങ്ങളിലാണ് ആഗോള കോവിഡ് മരണസംഖ്യയുടെ പകുതിയിൽ അധികവും.
ചൈനയിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട് 9 മാസത്തിന് ശേഷമാണ് ലോകത്തെ കോവിഡ് മരണം 10 ലക്ഷം കടന്നത്. എന്നാൽ അതിനുശേഷം കോവിഡ് രൂക്ഷമാകുകയും 4 മാസത്തിനുള്ളിൽ ഒരു ദശലക്ഷം ആളുകൾ മരിക്കുകയും ചെയ്‌തു. കഴിഞ്ഞ ആഴ്‌ച മാത്രം ദിവസേന ശരാശരി 13,600 കോവിഡ് മരണങ്ങളാണ് സംഭവിച്ചത്.
ആദ്യമായി ലോകത്ത് കോവിഡ് സ്‌ഥിരീകരിച്ചത് മുതൽ ഇതുവരെ ലോകമെമ്പാടും 9,33,21,070 പേർക്ക് കോവിഡ് ബാധിച്ചതായാണ് കണക്കുകൾ. യുഎസ്, ഇന്ത്യ, ബ്രസീൽ, റഷ്യ, യുകെ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ആളുകൾക്ക് കോവിഡ് ബാധിച്ചത്.
Read also: 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം