തെലങ്കാന: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൂചിപ്പിച്ച് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. രണ്ട് ദിവസത്തിനകം സമ്പൂർണ്ണ ലോക്ക്ഡൗൺ സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. അതിനാൽ സമ്പൂർണ്ണ ലോക്ക്ഡൗൺ അനിവാര്യമാണ്, യെദിയൂരപ്പ പറഞ്ഞു.
കോവിഡ് കേസുകൾ വർധിക്കുന്നതിൽ മഹാരാഷ്‌ട്രക്ക് തൊട്ടുപിന്നിലാണ് കർണാടകയുടെ സ്‌ഥാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,058 കേസുകളാണ് കർണാടകയിൽ റിപ്പോർട് ചെയ്‌തത്. ബുധനാഴ്‌ച മാത്രം 50,000 കൊവിഡ് ബാധിതരാണ് കർണാടകയിൽ റിപ്പോർട് ചെയ്‌തത്.
രോഗികളുടെ എണ്ണം വർധിച്ചതോടെ ഓക്‌സിജൻ ദൗർലഭ്യവും സംസ്‌ഥാനത്തുണ്ട്. കോവിഡ് ബാധ നിയന്ത്രിക്കാൻ കർശനമായ നിയന്ത്രണങ്ങളും ലോക്ക്ഡൗണും അനിവാര്യമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. കോവിഡ് രോഗികളെയും കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വരരുതെന്നും യെദിയൂരപ്പ അഭ്യർഥിച്ചു.
ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനാൽ കോവിഡ് രോഗികളെയും കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ സംഭവം വ്യാഴാഴ്‌ച ഉണ്ടായി. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Also Read: കേന്ദ്രം ഓക്‌സിജൻ വഴിതിരിച്ച് വിടുന്നു; കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത