ആലപ്പുഴ: മാവേലിക്കരയിൽ ബിഎസ്‌എൻഎൽ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ഗണപതി എന്ന ശ്യാം കുമാർ (33) ആണ് മരിച്ചത്. ഇയാളെ താഴെയിറക്കാൻ പോലീസും ഫയർ ഫോഴ്‌സും ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
ഉച്ചക്ക് മൂന്ന് മണിയോടെയാണ് യുവാവ് മാവേലിക്കര കോർപറേഷന് എതിർവശത്തുള്ള ടവറിന് മുകളിൽ കയറിയത്. സംഭവമറിഞ്ഞ പോലീസും ഫയർ ഫോഴ്‌സും ഉടൻ തന്നെ സ്‌ഥലത്തെത്തി. തന്റെ ഭാര്യയെ സംഭവ സ്‌ഥലത്തെത്തിക്കുക എന്നതായിരുന്നു യുവാവിന്റെ പ്രധാന ആവശ്യം. ശ്യാം കുമാർ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിന് എതിരെ ഭാര്യ വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ശ്യാമിനോട് വനിതാ സെല്ലിൽ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
ഇന്ന് പോലീസ് സ്‌റ്റേഷനിൽ എത്തിയ ശേഷമാണ് ബിഎസ്‌എൻഎൽ ടവറിന്റെ മുകളിൽ കയറി ഇയാൾ ആത്‌മഹത്യാ ഭീഷണി മുഴക്കിയത്. ശ്യാമിന്റെ ആവശ്യപ്രകാരം പോലീസ് ഇയാളുടെ ഭാര്യയെ സ്‌ഥലത്തെത്തിച്ചിരുന്നു. എന്നാൽ, ഭാര്യ എത്തിയ വിവരമറിഞ്ഞ ശ്യാം കൂടുതൽ മുകളിലേക്ക് കയറി ഉടുമുണ്ട് അഴിച്ച് കുരുക്കിട്ട് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ മുണ്ട് കീറിയെങ്കിലും ഇയാൾ താഴേക്ക് പതിച്ചില്ല. ഫയർ ഫോഴ്‌സ് ഇയാളെ രക്ഷിക്കാനായി മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അൽപം കൂടി മുകളിലേക്ക് കയറിയ യുവാവ് കീറിയ മുണ്ടിൽ തന്നെ വീണ്ടും കുരുക്കിട്ട് തൂങ്ങുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ് ഏറെ പണിപ്പെട്ട് ശ്യാമിനെ താഴെയെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Also Read: ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥനെ ഉടന്‍ അറസ്‌റ്റ് ചെയ്യണം; കെ സുധാകരന്‍