പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, അക്ഷയ്, രാഹുൽ എന്നിവരാണ് അറസ്‌റ്റിൽ ആയത്. ഇവരിൽ നിന്നും 16 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം കണ്ടെടുത്തു.
ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്‌തുക്കൾ. എക്‌സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ആലുവയിൽ കോടികളുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു.
ആലുവ റെയിൽവേ സ്‌റ്റേഷനിൽ നിന്നും മൂന്ന് കിലോയിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കളെയാണ് എക്‌സൈസ് പിടികൂടിയിരുന്നത്. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേരാണ് എക്‌സൈസ് ഇന്റലിജൻസിന്റെ പിടിയിലായത്. ഡെൽഹിയിൽ നിന്നും മംഗള എക്‌സ്‌പ്രസിൽ കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്.
Most Read: പോലീസ് തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങൾ പൊളിച്ചു വിൽപന; അഞ്ചുപേർ പിടിയിൽ